ട്രംപിന്‍റെ വാര്‍ത്താ സമ്മേളനത്തിനിടെ വൈറ്റ് ഹൗസിന് പുറത്ത് വെടിവെയ്പ്

അമേരിക്കയില്‍ വൈറ്റ് ഹൌസിന് പുറത്ത് വെടിവെപ്പ്. പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപ് വാര്‍ത്താസമ്മേളനം നടത്തിക്കൊണ്ടിരിക്കെയാണ് വെടിവെപ്പുണ്ടായത്. അക്രമിക്ക് നേരെ സുരക്ഷാ ഉദ്യോഗസ്ഥര്‍ വെടിയുതിര്‍ത്തു. ഇയാള്‍ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ തുടരുകയാണ്. വെടിവെപ്പിന്‍റെ കാരണം വ്യക്തമല്ല.

വൈറ്റ് ഹൗസിന് അടുത്തായി പെന്‍സില്‍വാനിയയിലെ 17-ാം സ്ട്രീറ്റിലാണ് സംഭവം നടന്നത്. വൈറ്റ് ഹൗസിന് പുറത്ത് അക്രമി മറ്റൊരാളെ വെടിവെയ്ക്കാന്‍ തുനിഞ്ഞപ്പോള്‍ ഇയാളെ സീക്രട്ട് സര്‍വ്വീസ് ഉദ്യോഗസ്ഥന്‍ വെടിവെച്ച് വീഴ്ത്തുകയായിരുന്നുവെന്നാണ് പുറത്തുവരുന്ന വിവരങ്ങള്‍. വെടിയേറ്റ അക്രമിയെ ഗുരുതരമായ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മറ്റാര്‍ക്കും പരിക്കില്ല.

അമേരിക്കയിലെ പ്രാദേശിക സമയം 5.50 ഓടെയാണ് സംഭവമുണ്ടായത്. വാര്‍ത്താസമ്മേളനം നടത്തുകയായിരുന്ന ട്രംപിനെ ഉദ്യോഗസ്ഥര്‍ സുരക്ഷിത സ്ഥാനത്തേക്ക് ഉടന്‍ മാറ്റി. തുടര്‍ന്ന് അക്രമിയെ കസ്റ്റഡിയില്‍ എടുത്തശേഷം ട്രംപ് വാര്‍ത്താസമ്മേളനം പുനരാരംഭിക്കുകയും ചെയ്തു.
ട്രംപ് കോവിഡുമായി ബന്ധപ്പെട്ടുള്ള വാര്‍ത്താസമ്മേളനം നടത്തുന്നതിനിടെ ഒരു സീക്രട്ട് സര്‍വ്വീസ് ഉദ്യോഗസ്ഥന്‍ വന്ന് ട്രംപിനോട് പുറത്തേക്ക് പോകാന്‍ അഭ്യര്‍ത്ഥിക്കുകയായിരുന്നു. തുടര്‍ന്ന് പത്ത് മിനിറ്റിന് ശേഷം തിരിച്ചെത്തിയ ട്രംപ് വാര്‍ത്താ സമ്മേളനം തുടരുകയും വൈറ്റ് ഹൗസിന് പുറത്ത് ഒരു വെടിവെപ്പ് നടന്നതായി മാധ്യമപ്രവര്‍ത്തകരെ അറിയിക്കുകയുമായിരുന്നു.
മുന്‍കരുതലിന്‍റെ ഭാഗമായാണ് പ്രസിഡന്‍റിന്‍റെ വാര്‍ത്താസമ്മേളനം സീക്രട്ട് സര്‍വ്വീസ് തടസപ്പെടുത്തിയത്. തിരിച്ചെത്തിയ ട്രംപ് വാര്‍ത്താ സമ്മേളനത്തിനിടെ സീക്രട്ട് സര്‍വ്വീസിനെ അഭിനന്ദിക്കുകയും ചെയ്തു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *