ജീന്‍ പോള്‍ ലാലിനെതിരായ കേസ് ഹൈക്കോടതി റദ്ദാക്കി


യുവനടി നല്‍കിയ പരാതിപ്രകാരം സംവിധായകന്‍ ജീന്‍ പോള്‍ ലാല്‍ അടക്കമുള്ളവര്‍ക്കെതിരേ പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസ് ഹൈക്കോടതി റദ്ദാക്കി. ‘ഹണി ബീ 2’ എന്ന സിനിമയില്‍ തന്റെ അനുമതിയില്ലാതെ ഡ്യൂപ്പിനെ ഉപയോഗിച്ചെന്നും പ്രതിഫലം ചോദിച്ചപ്പോള്‍ അശ്ലീലച്ചുവയോടെ സംസാരിച്ചെന്നുമാണ് കേസ്. അന്വേഷമം പുരോഗമിക്കവെ തനിക്ക് പരാതിയില്ലെന്ന് കോടതിയില്‍ നടി സത്യവാങ്മൂലം നല്‍കിയിരുന്നു. ഇത് പരിഗണിച്ചാണ് ഹൈക്കോടതി ഇപ്പോള്‍ എഫ്‌ഐആര്‍ തന്നെ റദ്ദാക്കിയിരിക്കുന്നത്.
കേസ് തുടര്‍ന്ന് നടത്താന്‍ താല്‍പര്യമില്ലെന്നും ഒത്തുതീര്‍പ്പ് സംഭാഷണത്തിലൂടെ പ്രശ്നം പരിഹരിച്ചെന്നുമാണ് നടി ഈ മാസം 10ന് കോടതിയില്‍ സത്യവാങ്മൂലം നല്‍കിയത്.
നടിയുടെ ആരോപണങ്ങള്‍ ശരിയാണെന്നും ആയതിനാല്‍ ജീന്‍ പോളിനെ അറസ്റ്റ് ചെയ്ത് ചോദ്യം ചെയ്യേണ്ടതുണ്ടെന്നും പൊലീസ് കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടിയിരുന്നു. ജീന്‍ പോള്‍ ലാല്‍, നടന്‍ ശ്രീനാഥ് ഭാസി എന്നിവരെക്കൂടാതെ അണിയറ പ്രവര്‍ത്തകന്‍ അനൂപ് വേണുഗോപാല്‍, സഹസംവിധായകന്‍ അനിരുദ്ധന്‍ എന്നിവര്‍ക്കെതിരെയാണ് നടിയുടെ പരാതി പ്രകാരം പൊലീസ് കേസെടുത്തത്.




Sharing is Caring