കേരളത്തില്‍ ജെഡിയു പിളര്‍പ്പിലേക്ക്; വീരന്‍ ഇടതു മുന്നണിയിലേക്കെന്ന് സൂചന; പിണറായിയെ കണ്ടു

കോഴിക്കോട്: ജെഡിയു കേരള ഘടകത്തില്‍ കനത്ത ഭിന്നത. പാര്‍ട്ടി പിളര്‍പ്പിലേക്ക്. ഇടതു മുന്നണി പ്രവേശനം ലക്ഷ്യമിട്ട് എംപി വീരേന്ദ്ര കുമാറിന്റെ നീക്കം. സന്നദ്ധത അറിയിച്ച് കോഴിക്കോട് ഗസ്റ്റ് ഹൗസില്‍ വെച്ച് മുഖ്യമന്ത്രി പിണറായി വിജയനുമായി വീരന്‍ കൂടിക്കാഴ്ച നടത്തി. ദേശീയ തലത്തില്‍ നിതീഷ് കുമാറിനെതിരെ വിമത ശബ്ദമുയര്‍ത്തിയ മുതിര്‍ന്ന നേതാവ് ശരദ് യാദവിനൊപ്പമെന്ന് കേരള ഘടത്തിലെ വര്‍ഗീസ് ജോര്‍ജും കെപി മോഹനനും ഷെയ്ഖ് പി ഹാരീസും അറിയിച്ചു. എന്നാല്‍ ശരദ് യാദവിനൊപ്പമില്ലെന്നാണ് എംപി വീരേന്ദ്ര കുമാറിന്റെ നിലപാട്.

മാതൃസംഘടനയായ ജെഡിഎസുമായി ലയനത്തിനൊരുങ്ങുന്നുവെന്ന വാര്‍ത്തയ്ക്കിടയില്‍ ഭാവി തീരുമാനിക്കാന്‍ ചേര്‍ന്ന ജെഡിയു ഉപസമിതിയിലാണ് കടുത്ത ഭിന്നത. ദേശീയ തലത്തില്‍ ജെഡിയു പിളര്‍പ്പിലേക്ക് നീങ്ങുമ്പോള്‍ ശരദ് യാദവിനൊപ്പം നിന്ന് കേരളത്തില്‍ പാര്‍ട്ടി പ്രത്യേക ഘടകമായി നില്‍ക്കാനാണ് വര്‍ഗീസ് ജോര്‍ജും കെപി മോഹനനും ഷെയ്ഖ് പി ഹാരീസും നിലപാടെടുത്തത്. എന്നാല്‍ ശരദ് യാദവിനൊപ്പമില്ലെന്ന നിലപാടാണ് എംപി വീരേന്ദ്ര കുമാറും മകന്‍ ശ്രേയാംസ് കുമാറുമെടുത്തത്. ഭാവി തീരുമാനിക്കാന്‍ ചേര്‍ന്ന ജെഡിയു അഞ്ചംഗ ഉപസമിതി തീരുമാനമെടുക്കാതെ പിരിഞ്ഞു.

നേരത്തെ സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ ജെഡിയുവിനെ ഇടതുമുന്നണിയിലേക്ക് സ്വാഗതം ചെയ്തിരുന്നു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *