ജയിലുകളില്‍ മൊബൈലും കഞ്ചാവും: ഉദ്യോഗസ്ഥര്‍ക്ക് കൂട്ടസ്ഥലംമാറ്റം


തിരുവനന്തപുരം: സംസ്ഥാനത്തെ ജയിലുകളില്‍ നിന്ന് മൊബൈല്‍ ഫോണുകളും കഞ്ചാവും ഉള്‍പ്പെടെയുള്ള നിരോധിത വസ്തുക്കള്‍ വ്യാപകമായി പിടിച്ചെടുത്തതിന് പിന്നാലെ ജയിലുകളില്‍ കൂട്ടസ്ഥലംമാറ്റം. തിരുവനന്തപുരം, തൃശൂര്‍, കണ്ണൂര്‍ മേഖലകളില്‍ നിന്നായി സ്ഥലംമാറ്റി. കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ മാത്രം 15 പേരെ സ്ഥലംമാറ്റി.


വാര്‍ഡര്‍, ഹെഡ് വാര്‍ഡര്‍ തസ്തികയിലുള്ള നൂറോളം പേരെ സ്ഥലംമാറ്റ കാരണം ഉത്തരവില്‍ വ്യക്തമാക്കിയിട്ടില്ല. ഡപ്യൂട്ടി പ്രിസണ്‍ ഓഫിസര്‍ റാങ്കിലുള്ളവരെയാണ് ഉത്തര മേഖലയിലെ വിവിധ ജയിലുകളിലേക്ക് സ്ഥലം മാറ്റിയിരിക്കുന്നത്. ഇക്കൂട്ടത്തില്‍ ജയില്‍ സബ് ഓര്‍ഡിനേറ്റ്‌സ് സ്റ്റാഫ് അസോസിയേഷന്‍ ജനറല്‍ സെക്രട്ടറിയുമുണ്ട്. ഇദ്ദേഹത്തെ തലശ്ശേരി സബ് ജയിലിലേക്കാണു മാറ്റിയത്. സിപിഎം അനുകൂല സംഘടനയിലെ സംസ്ഥാന ഭാരവാഹികളും സ്ഥലം മാറ്റിയ ഉദ്യോഗസ്ഥരിലുണ്ട്.


ഋഷിരാജ് സിങ് ജയില്‍ ഡിജിപിയായി ചുമതലയേറ്റതിനു ശേഷം കഴിഞ്ഞ ദിവസങ്ങളില്‍ നടത്തിയ പരിശോധനയില്‍ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്നു മാത്രം 49 മൊബൈല്‍ ഫോണും 10 പൊതി കഞ്ചാവുമാണു പിടിച്ചെടുത്തത്.



Sharing is Caring