ന്യൂഡല്‍ഹി: ചീഫ് ജസ്റ്റിസ് ദീപക് മിശ്രയെ ഇംപീച്ച് ചെയ്യണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ പാര്‍ട്ടികള്‍ രാജ്യസഭാ അധ്യക്ഷന് നോട്ടീസ് നല്‍കി. പ്രതിപക്ഷ നേതാവ് ഗുലാം നബി ആസാദിന്റ നേതൃത്വത്തിലാണ് എം.പിമാര്‍ രാജ്യസഭാ അധ്യഷനായ ഉപരാഷ്ട്രപതി വെങ്കയ നായിഡുമായി കൂടിക്കാഴ്ച നടത്തി ഇംപീച്ച്മെന്റിന് നോട്ടീസ് നല്‍കിയത്.
ബി.ജെ.പി അധ്യക്ഷന്‍ അമിത് ഷാ ആരോപണവിധേയനായ ജസ്റ്റിസ് ലോയ കേസില്‍ അന്വേഷണം വേണ്ടെന്ന സുപ്രീംകോടതി വിധിയോടെ പ്രതിപക്ഷം ഇംപീച്ച്‌മെന്‍റ് നീക്കത്തിന് പ്രതിപക്ഷം ആക്കംകൂട്ടുകയായിരുന്നു. ഉപരാഷ്ട്രപതി വെങ്കയ്യ നായിഡുവിന് കൈമാറിയ നോട്ടീസില്‍ ഏഴ് പാര്‍ട്ടികളില്‍ നിന്നുമായി 60 എം.പിമാര്‍ ഒപ്പുവെച്ചിട്ടുണ്ട്.
അതേസമയം, വിഷയത്തെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ രാജ്യസഭ പ്രതിപക്ഷ നേതാവ് ഗുലാം നബി ആസാദിന്‍റെ നേതൃത്വത്തില്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ ഇന്ന് യോഗം ചേരുന്നുണ്ട്. ചീഫ് ജസ്റ്റിസിനെ ഇംപീച്ച് ചെയ്യാനായി എം.പിമാരുടെ ഒപ്പുശേഖരണം നടത്തിയതും ഗുലാം നബിയായിരുന്നു.1968ലെ ജഡ്ജസ് എന്‍ക്വയറി ആക്‌ട് അനുസരിച്ച് ലോക്സഭയിലെ 100 അംഗങ്ങളോ രാജ്യസഭയിലെ 50 അംഗങ്ങളോ ജഡ്ജിക്കെതിരെയുള്ള പ്രസ്താവനയില്‍ ഒപ്പിട്ടാല്‍ മാത്രമേ പരാതി പരിഗണിക്കുകയുള്ളൂ.
സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയാണ് ഇംപീച്ച്‌മെന്‍റിനെക്കുറിച്ച് ആദ്യം സംസാരിച്ചു തുടങ്ങിയത്. ആഴ്ചകള്‍ക്ക്് ശേഷം നാല് മുതിര്‍ന്ന സുപ്രീംകോടതി ജഡ്ജിമാരും ജസ്റ്റിസ് ദീപക് മിശ്രക്കെതിരെ പരസ്യമായി പ്രതികരിച്ചു. എന്നാല്‍ ഇംപീച്ച്‌മെന്‍റ് നടപടികള്‍ക്ക് മുന്‍കൈയെടുക്കാന്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ മുഴുവന്‍ യോജിപ്പിലെത്തണം എന്നായിരുന്നു കോണ്‍ഗ്രസിന്‍റെ നിലപാട്.
തൃണമൂല്‍ കോണ്‍ഗ്രസും ഡി.എം.കെയും ഇംപീച്ച്‌മെന്‍റിനോട് സഹകരിക്കാന്‍ വിസമ്മതിച്ചുവെന്നാണ് സൂചന. കോണ്‍ഗ്രസിലെ തന്നെ അഭിഷേക് സിന്‍വിയും പ്രസ്താവനയില്‍ ഒപ്പിടാന്‍ ഇതുവരെ തയാറായിട്ടില്ല. വിഷയത്തില്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയും ആനന്ദ് ശര്‍മയും കപില്‍ സിബലും വെവ്വേറെ അഭിപ്രായങ്ങള്‍ പറഞ്ഞതും അണികള്‍ക്കിടയില്‍ ആശയക്കുഴപ്പമുണ്ടാക്കി.