കൊല്ലത്ത് സ്‌കൂള്‍ കെട്ടിടത്തില്‍ നിന്നും ചാടി മരിച്ച ഗൗരിയുടെ ചികിത്സയുമായി ബന്ധപ്പെട്ട് ബെന്‍സിഗര്‍ ആശുപത്രിക്കെതിരെ ഗുരുതര ആരോപണവുമായി പിതാവ് രംഗത്ത്. മൂന്ന്മണിക്കൂർ നേരത്തെ ചികിത്സയ്ക്ക് 4,106 രൂപ ആശുപത്രി ഈടാക്കിയതായി പിതാവ് പ്രസന്നകുമാര്‍ ആരോപിച്ചു. വിദഗ്ധ ചികിത്സ നല്‍കിയെന്നാണ് ആശുപത്രി അധികൃതര്‍ പറയുന്നത്. എന്നാല്‍ അക്കാര്യം വിശ്വസിക്കാന്‍ പ്രയാസമാണെന്നും പ്രസന്ന കുമാര്‍ പറയുന്നു. കെട്ടിടത്തില്‍ നിന്നും ചാടി പരിക്കേറ്റതിനെത്തുടര്‍ന്ന് ഗൗരിയെ ആദ്യം പ്രവേശിപ്പിച്ചത് ബെന്‍സിഗര്‍ ആശുപത്രിയിലായിരുന്നു.
കഴിഞ്ഞ വെള്ളിയാഴ്ചയാണ് ട്രിനിറ്റി സ്‌കൂളിന്റെ മൂന്നാം നിലയില്‍ നിന്നും ചാടി ഗൗരിക്ക് പരിക്കേറ്റത്. തുടര്‍ന്ന്ഉച്ചക്ക് 1.45ന്ഗൗരിയെ ബെന്‍സിഗര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വൈകീട്ട് 4.10 ഓടെ ആശുപത്രി തന്നെ തരപ്പെടുത്തിയ ആംബുലന്‍സില്‍ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോയി. ഇതിനിടെ നടത്തിയ ചികിത്സയ്‌ക്കെതിരെയാണ് പിതാവ് രംഗത്തെത്തിയിരിക്കുന്നത്.
വിദഗ്ധ ചികിത്സ നല്‍കിയെന്ന ആശുപത്രി മാനേജ്‌മെന്റിന്റേയും ഡോക്ടര്‍മാരുടേയും വാദം ശരിയാണെങ്കില്‍ 4,106 രൂപയ്ക്ക് എങ്ങനെ വിദഗ്ധ ചികിത്സ നല്‍കാന്‍ കഴിഞ്ഞുവെന്നാണ് പ്രസന്ന കുമാറിന്റെ മറ്റൊരു ചോദ്യം. ഓക്‌സിജന്‍ പോലുമില്ലാത്ത ആംബുലന്‍സായിരുന്നു ബെന്‍സിഗര്‍ ആശുപത്രി തരപ്പെടുത്തി നല്‍കിയത്.
ഇക്കാര്യം തിരുവനന്തപുരത്തെ ആശുപത്രിയില്‍ എത്തിയപ്പോള്‍ മാത്രമാണ് അറിഞ്ഞതെന്നും പിതാവ് പറയുന്നു.
ബെന്‍സിഗര്‍ ആശുപത്രിക്കെതിരെ നേരത്തേയും ഗൗരിയുടെ ബന്ധുക്കള്‍ ആരോപണം ഉന്നയിച്ചിരുന്നു. ഇതേത്തുടര്‍ന്ന് ആശുപത്രിയില്‍ പൊലീസ് പരിശോധന നടത്തുകയും രേഖകള്‍ പിടിച്ചെടുക്കുകയും ചെയ്തിരുന്നു.