ഗോരഖ്പൂര്‍ ആശുപത്രി ദുരന്തം: ബി.ആര്‍.ഡി മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പലിനെ സസ്‌പെന്‍ഡ് ചെയ്തു


ഓക്‌സിജന്‍ മുടങ്ങിയതിനെ തുടര്‍ന്ന് കഴിഞ്ഞ അഞ്ചു ദിവസത്തിനിടെ 63 കുട്ടികള്‍ മരിക്കാനിടയായ സംഭവത്തില്‍ ഗോരഖ്പൂര്‍ ബി.ആര്‍.ഡി മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പലിനെ സസ്‌പെന്‍ഡ് ചെയ്തു. ഡ്യൂട്ടിയില്‍ ഗുരുതര വീഴ്ച വരുത്തിയതിനാണ് പ്രിന്‍സിപ്പലിനെ സസ്‌പെന്‍ഡ് ചെയ്തതെന്ന് മന്ത്രി അശുതോഷ് താണ്ഡന്‍ പറഞ്ഞു.


ബാബ രാഘവ്ദാസ് മെഡിക്കല്‍ കോളജില്‍ ഓക്‌സിജന്‍ കിട്ടാതെ വ്യാഴാഴ്ച രാത്രിയാണ് 20 കുട്ടികള്‍ മരിച്ചത്. ഇതിനെത്തുടര്‍ന്ന് അധികൃതര്‍ ഓക്‌സിജന്‍ ലഭ്യത ഉറപ്പുവരുത്തിയെങ്കിലും ഇന്നലെ പത്ത് കുട്ടികള്‍ കൂടി മരിക്കുകയായിരുന്നു.
ഉത്തര്‍പ്രദേശില്‍ എന്‍സഫലൈറ്റിസ് (മസ്തിഷ്‌കത്തിലുണ്ടാകുന്ന അണുബാധ) രോഗത്തിനുള്ള ഏറ്റവും മികച്ച ചികിത്സാ കേന്ദ്രമെന്ന് പേരെടുത്ത ബി.ആര്‍.ഡി ആശുപത്രിയിലാണ് കുട്ടികളുടെ കൂട്ടമരണം. എന്‍സഫലൈറ്റിസ് ബാധിച്ച കുട്ടികളാണ് മരിച്ചവരിലേറെയും.
രണ്ടു ദിവസം മുന്‍പ് ആശുപത്രിയുടെ പ്രവര്‍ത്തനം പരിശോധിക്കാനായി മുഖ്യമന്ത്രി ഇവിടെ സന്ദര്‍ശിച്ചിരുന്നു. കുടിശ്ശിക നല്‍കാത്തതിനെ തുടര്‍ന്ന് വിതരണക്കാരന്‍ ഓക്‌സിജന്‍ സിലിണ്ടറുകള്‍ എത്തിക്കാത്തതാണ് ഓക്‌സിജന്‍ വിതരണം തടസപ്പെടാന്‍ കാരണമെന്നും ഇതാണ് കുട്ടികളുടെ മരണത്തിലേക്ക് നയിച്ചതെന്നും പൊലിസ് പറഞ്ഞു.




Sharing is Caring