ഗുജറാത്തില്‍ ദളിതരുടെ ഉജ്വല മാര്‍ച്ച്: തോട്ടിപ്പണിയില്‍ നിന്നും സ്വാതന്ത്യ്രം പ്രഖ്യാപിച്ച് ദേശീയ പതാക ഉയര്‍ത്തി


സംഘപരിവാര്‍ ഭീകരതക്കെതിരെ ഗുജറാത്തിലെ ദളിതര്‍ പത്ത് ദിവസമായി തുടരുന്ന അസ്‌മിത(അഭിമാന)മാര്‍ച്ചിന്റെ ഭാഗമായി സ്വാതന്ത്യ്രദിനത്തില്‍ തോട്ടിപ്പണിയില്‍ നിന്നും സ്വാതന്ത്യ്രം പ്രഖ്യാപിച്ച് ദേശീയ പതാക ഉയര്‍ത്തി. മാര്‍ച്ച് ഞായറാഴ്ച വൈകിട്ടാണ് ഉനയിലെത്തിയത്. പശുവിന്റെ തോലുരിച്ചതിന്റെ പേരില്‍ ദളിത് യുവാക്കളെ മൃതപ്രായരാക്കിയതിനെതിരെ തിളച്ചുമറിയുന്ന രോഷവുമായി എത്തിയ മാര്‍ച്ചിനെ പതിനായിരങ്ങളാണ് ഉനയിലേക്ക് വരവേറ്റത്. നാലിന് അഹമ്മദാബാദില്‍ നിന്നാണ് ജിഗ്നേഷ് മേവാനിയുടെ നേതൃത്വത്തില്‍ മാര്‍ച്ച് ആരംഭിച്ചത്.


മാര്‍ച്ചിന് വഴിയുടനീളം ജനങ്ങള്‍ സ്വീകരണം നല്‍കി. നൂറോളം പേര്‍ മാര്‍ച്ചില്‍ കാല്‍നടയായി സഞ്ചരിച്ചു. ദളിത് ഗ്രാമങ്ങളിലുടെ സഞ്ചരിച്ച മാര്‍ച്ചിന് ആവേശകരമായ സ്വീകരണങ്ങളാണ് ലഭിച്ചത്. അന്യസംസ്ഥാനങ്ങളില്‍ നിന്നുള്ള ദളിത് സംഘടനാ പ്രവര്‍ത്തകരും രാഷ്ട്രീയ നേതാക്കളും പലയിടത്തുനിന്നുമായി മാര്‍ച്ചില്‍ അണിചേര്‍ന്നു. ഇടതുപക്ഷ സംഘടനകളും മാര്‍ച്ചിന് പിന്തുണയുമായി എത്തി.ഞായറാഴ്ച ടിമ്പില്‍ നിന്ന് ആരംഭിച്ച ജാഥ 30 കിലോമീറ്റര്‍ സഞ്ചരിച്ചാണ് ഉനയിലെ സുവര്‍ണബാഗിലെത്തിയത്. വഴിയുടനീളം ഗോസംരക്ഷകരുടെ പേരിലെത്തിയ സംഘപരിവാറുകാര്‍ ജാഥ തടസ്സപ്പെടുത്തി. സംഘര്‍ഷം സൃഷ്ടിക്കാനുള്ള സംഘപരിവാര്‍ തന്ത്രം മനസ്സിലാക്കിയ ദളിത് അസ്മിതാ മാര്‍ച്ചുകാര്‍ വഴിമാറിയാണ് ഉനയിലെത്തിയത്.


സിപിഐ എം കേന്ദ്രകമ്മിറ്റി അംഗം അരുണ്‍ മേത്ത, അഖിലേന്ത്യാ കിസാന്‍ സഭ ജോയന്റ് സെക്രട്ടറി വിജു കൃഷ്ണന്‍, അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷന്‍ വൈസ് പ്രസിഡന്റ് മറിയം ധാവ്ളെ, എസ്എഫ്ഐ ജനറല്‍ സെക്രട്ടറി ബിക്രം സിങ്, സിപിഐ എം ഗുജറാത്ത് സംസ്ഥാന കമ്മിറ്റി അംഗം രാമചന്ദ്രന്‍ തുടങ്ങിയവര്‍ ഞായറാഴ്ച ദളിത് മാര്‍ച്ചില്‍ അണിനിരന്നു. തിങ്കളാഴ്ചത്തെ സ്വാതന്ത്യ്ര പ്രഖ്യാപനത്തിലും തുടര്‍ന്ന് പേരുന്ന പൊതുയോഗത്തിലും അഖിലേന്ത്യാ കര്‍ഷകത്തൊഴിലാളി യൂണിയന്‍, ദളിത് ശോഷണ്‍ മഞ്ച്, ഡിവൈഎഫ്ഐ നേതാക്കളും പ്രവര്‍ത്തകരും പങ്കെടുത്തു.



Sharing is Caring