ഗതാഗത മന്ത്രി തോമസ് ചാണ്ടിയുടെ കയ്യേറ്റങ്ങള്‍ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല വിജിലന്‍സിന് കത്തു നല്‍കി


ഗതാഗത മന്ത്രി തോമസ് ചാണ്ടിയുടെ അനധികൃത കായല്‍ കയ്യേറ്റവും മറ്റു നിയമ വിരുദ്ധ പ്രവര്‍ത്തനങ്ങളും അന്വേഷിക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല വിജലന്‍സ് ഡയറക്ടര്‍ക്ക് പരാതി നല്‍കി.


കുട്ടനാട്ടിലെ മന്ത്രിയുടെ റിസോര്‍ട്ടായ ലേക്ക് പാലസിന് മുന്‍വശത്തുള്ള റോഡ് റിസോര്‍ട്ട് വരെ മാത്രം ടാര്‍ ചെയ്യിച്ചത് അധികാര ദുര്‍വിനിയോഗവും പൊതുധനത്തിന്റെ ദുരുപയോഗവുമാണെന്ന് പരാതിയില്‍ പറയുന്നു. റിസോര്‍ട്ടിന് മുന്‍വശത്തുള്ള കായല്‍ വനത്തില്‍ ജണ്ടയിടുന്നത് പോലെ വലിയ പൈപ്പുകള്‍ സ്ഥാപിച്ച് അതിരിട്ട് കയ്യേറിയത് അഴിമതി നിരോധന നിയമവും കേരള ഭൂസംരക്ഷണ നിയമവുമനുസരിച്ച് ശിക്ഷാര്‍ഹമായ കുറ്റമാണ്.


മന്ത്രിയുടെ ടൂറിസം കമ്പനിയുടെ മാനേജരുടെ പേരിലുള്ള നിലം കായല്‍ ഡ്രഡ്ജ് ചെയ്‌തെടുത്ത് മണ്ണും ചെളിയും ഉപയോഗിച്ച് നികത്തിയതിന് പിന്നില്‍ ഗൂഡാലോചനയുണ്ട്. മിച്ച ഭൂമിയായി പിടിച്ചെടുത്ത് കര്‍ഷകര്‍ക്ക് വിതരണം ചെയ്ത മാര്‍ത്താണ്ഡം കായല്‍ നിലം നികത്തിയത ഗുരുതരമായ കുറ്റമാണ്. മന്ത്രി തോമസ് ചാണ്ടി എം.എല്‍.എ എന്ന നിലയിലും മന്ത്രി എന്ന നിലയിലുമുള്ള തന്റെ അധികാരവും സ്വാധീനവും ദുരുപയോഗപ്പെടുത്തിയിരിക്കുകയാണ്. 2008 ലെ കേരള നെല്‍വയല്‍- നീര്‍ത്തട സംരക്ഷമ നിയമം 23 -ാം വകുപ്പനുസരിച്ച് മന്ത്രിയെ പ്രോസിക്യൂട്ട് ചെയ്യുന്നതിന് സര്‍ക്കാര്‍ അധികാരപ്പെടുത്തിയിട്ടുള്ള ഉദ്യോഗസ്ഥന്റെ റിപ്പോര്‍ട്ട് ആവശ്യമാണെന്നും അതിനാല്‍ നിക്ഷപക്ഷമായ വിജിലന്‍സ് അന്വേഷണം നടത്തണമെന്നും പ്രതിപക്ഷ നേതാവ് പരാതിയില്‍ ആവശ്യപ്പെട്ടു.



Sharing is Caring