ഖത്തര്‍ പ്രതിസന്ധി; മധ്യസ്ഥ ചര്‍ച്ചയ്ക്ക് തയ്യാറാണെന്ന് റഷ്യ


റഷ്യന്‍ വിദേശകാര്യ മന്ത്രി സെർഗീ ലാവ്റോവ്

ഖത്തര്‍ നയതന്ത്ര പ്രതിസന്ധിയില്‍ മധ്യസ്ഥ ചര്‍ച്ചയ്ക്ക് നേതൃത്വം നല്‍കാന്‍ തയ്യാറാണെന്നറിയിച്ച് റഷ്യ. പ്രതിസന്ധി റഷ്യ നിരീക്ഷിച്ചുവരികയാണെന്ന് വിദേശകാര്യ മന്ത്രി സെര്‍ഗീ ലാവ്‌റോവ് പറഞ്ഞു.


”നമ്മുടെ പങ്കാളികള്‍ തമ്മിലുള്ള ബന്ധം മോശമായിപ്പോവുമ്പോള്‍ സന്തോഷമായിരിക്കാനാവില്ല. ചര്‍ച്ചയിലൂടെ എന്ത് പരിഹാരമുണ്ടാക്കാനാവുമെങ്കിലും അതിനൊപ്പമാണ്”- സെര്‍ഗീ പറഞ്ഞു.


സഊദി അറേബ്യ, ഈജിപ്ത്, ബഹ്‌റൈന്‍, യു.എ.ഇ തുടങ്ങിയ രാജ്യങ്ങള്‍ ഖത്തറുമായുള്ള നയതന്ത്ര ബന്ധങ്ങള്‍ വിച്ഛേദിച്ചതിനു പിന്നാലെ ലോക രാജ്യങ്ങള്‍ അനുനയത്തിന് ശ്രമിച്ചിരുന്നു. തുര്‍ക്കി, ജര്‍മ്മനി തുടങ്ങിയ രാജ്യങ്ങള്‍ക്കു പിന്നാലെയാണ് റഷ്യയും നിലപാട് വ്യക്തമാക്കിയത്. തങ്ങളുടെ അധികാരപരിധിയില്‍ ഇരുന്ന് എന്തും ചെയ്യാമെന്ന് റഷ്യ വ്യക്തമാക്കിയിട്ടുണ്ട്.

ഈജിപ്തില്‍ ബ്രദര്‍ഹുഡിനും ഫലസ്തീനില്‍ ഹമാസിനും സഹായം നല്‍കുന്നത് ഖത്തര്‍ നിര്‍ത്തണമെന്നാണ് സഊദി അടക്കമുള്ള രാജ്യങ്ങളുടെ പ്രധാന ആവശ്യം. ഭീകരപ്രവര്‍ത്തനത്തിന് ഖത്തര്‍ കൂട്ടുനില്‍ക്കുന്നുവെന്നാണ് മറ്റൊരു ആരോപണം. എന്നാല്‍ ആരോപണം ഖത്തര്‍ തള്ളിക്കളയുകയായിരുന്നു. പ്രതിസന്ധി കത്തിക്കാന്‍ റഷ്യന്‍ ഹാക്കര്‍മാര്‍ ശ്രമിച്ചുവെന്ന വാര്‍ത്ത റഷ്യയും തള്ളിക്കളഞ്ഞു.



Sharing is Caring