കൗൺസിലർമാർക്ക് ഓണക്കോടിയ്ക്ക് ഒപ്പം പതിനായിരം രൂപ നൽകിയെന്ന ആരോപണം നിഷേധിച്ച് തൃക്കാക്കര നഗരസഭ ചെയർപേഴ്സൺ അജിത തങ്കപ്പൻ. കൗൺസിലർമാർ തന്നെ ചതിയിൽപ്പെടുത്തിയതാണ്. പ്രതിപക്ഷ കൗൺസിലർമാർ പരാതി കവറിലാക്കി തന്ന് അത് പണമാണെന്ന് പ്രചരിപ്പിച്ചു. ആരോപണങ്ങൾ അടിസ്ഥാന രഹിതമാണെന്നും അജിത തങ്കപ്പൻ പ്രതികരിച്ചു.
ഓരോ അംഗങ്ങൾക്കും ഓണക്കോടിയോടൊപ്പം കവറിൽ 10,000 രൂപയും നൽകിയെന്നാണ് ആരോപണം ഉയർന്നത്. നഗരസഭ ചെയർപേഴ്സൻ അജിത തങ്കപ്പൻ അംഗങ്ങളെ ഓരോരുത്തരെയായി ക്യാബിനിൽ വിളിച്ച് വരുത്തിയാണ് സ്വകാര്യമായി കവർ സമ്മാനിച്ചതെന്നായിരുന്നു ആരോപണം. കൗൺസിലർമാർക്ക് ഇങ്ങനെ പണം നൽകാൻ നഗരസഭയ്ക്ക് ഫണ്ടൊന്നും ഇല്ലെന്നിരിക്കെ ചെയർപേഴ്സൻ എങ്ങനെ പണം നൽകിയെന്നാണ് അംഗങ്ങളിൽ ചിലരുടെ സംശയം.
43 അംഗ കൗൺസിലിൽ നാല് സ്വതന്ത്രരുടെ പിന്തുണയോടെയാണ് യുഡിഎഫ് ചെയർപേഴ്സൻ ആയ അജിത തങ്കപ്പൻ ഭരണം നടത്തുന്നത്. ചെയർപേഴ്സൻ നൽകിയ പണം അഴിമതിയിലൂടെ ലഭിച്ച കമ്മിഷൻ പണമാണെന്ന് സംശയിക്കുന്നതായും അന്വേഷണം വേണമെന്നും ആവശ്യപ്പെട്ട് അംഗങ്ങൾ വിജിലൻസ് ഡയറക്ടർക്ക് പരാതി നൽകിയിരിക്കുകയാണ്.