കോഹ് ലിക്ക് ഇരട്ട സെഞ്ച്വറി; ഇന്ത്യ കൂറ്റന്‍ സ്‌കോറിലേക്ക്


ക്യാപ്റ്റന്‍ വിരാട് കോഹ് ലിയുടെ ഇരട്ട സെഞ്ച്വറിക്കരുത്തില്‍ ബംഗ്ലാദേശിനെതിരായ ഏക ടെസ്റ്റിന്റെ ഒന്നാം ഇന്നിംഗ്‌സില്‍ ഇന്ത്യ കൂറ്റന്‍ സ്‌കോറിലേക്ക്. കരിയറിലെ നാലാം ഡബിള്‍ സെഞ്ച്വറി നേട്ടമാണ് കോഹ് ലിയുടേത്‌. തുടര്‍ച്ചയായ നാല് പരമ്പരകളില്‍ ഡബിള്‍ സെഞ്ച്വറി നേടുന്ന ആദ്യ താരമെന്ന റെക്കോര്‍ഡും ഇന്ത്യന്‍ ക്യാപ്റ്റന്‍ സ്വന്തമാക്കി.


204 റണ്‍സ് നേടിയ കോഹ് ലിയെ തൈജുല്‍ ഇസ്ലാം വിക്കറ്റിന് മുന്നില്‍ കുടുക്കിയാണ് പുറത്താക്കിയത്. 24 ബൗണ്ടറികള്‍ അടങ്ങിയതായിരുന്നു നായകന്റെ ഇന്നിംഗ്‌സ്. ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ ഇന്ത്യ 662/6 എന്ന ശക്തമായ നിലയിലാണ്. കോഹ് ലിക്ക് പുറമേ 82 റണ്‍സ് നേടിയ അജിങ്ക്യ രഹാനെയുടെയും 34 റണ്‍സെടുത്ത ആര്‍.അശ്വിന്റേയും വിക്കറ്റുകള്‍ ഇന്ത്യയ്ക്ക് രണ്ടാം ദിനം നഷ്ടമായി. വൃദ്ധിമാന്‍ സാഹയും ജഡേജയുമാണ് ക്രീസില്‍.


356/3 എന്ന നിലയിലാണ് ഇന്ത്യ രണ്ടാം ദിനം തുടങ്ങിയത്. ആദ്യദിനം ഓപ്പണര്‍ മുരളി വിജയ് സെഞ്ച്വറിയും (108), ചേതേശ്വര്‍ പൂജാര (82) അര്‍ധ സെഞ്ചുറിയും നേടിയിരുന്നു.



Sharing is Caring