കോവിഡിൽ പ്രതിസന്ധിയിൽ രാജ്യം പകച്ചുനിൽക്കെ വൈറസ് വ്യാപനവുമായി ബന്ധപ്പെട്ട ഹരജി സുപ്രീംകോടതി ഇന്ന് വീണ്ടും പരിഗണിക്കും. ഓക്‌സിജൻ ക്ഷാമം, വാക്‌സിന്റെ ദൗർലഭ്യം എന്നിവയുമായി ബന്ധപ്പെട്ട ഹരജിയാണ് കോടതി ഇന്ന് പരിഗണയ്ക്കെടുക്കുന്നത്. ഓക്‌സിജൻ ക്ഷാമത്തിലും വാക്‌സിൻ ലഭ്യതക്കുറവിലും കേന്ദ്രം റിപ്പോർട്ട് സമർപ്പിക്കും. എട്ടു സംസ്ഥാനങ്ങളിൽ സ്ഥിതി ആശങ്കാജനകമായി തുടരുന്നതിനിടെയാണ് കോടതി കേസ് വീണ്ടും പരിഗണിക്കുന്നത്. ഓക്‌സിജൻ, മരുന്ന്, വാക്‌സിൻ, ലോക്ഡൗൺ എന്നിവയുമായി ബന്ധപ്പെട്ട് ദേശീയതലത്തിൽ കേന്ദ്ര സർക്കാരിന്റെ പ്രവർത്തന പദ്ധതി വിശദീകരിക്കാൻ മുൻ ചീഫ് ജസ്റ്റിസ് എഎ ബോബ്‌ഡെ അധ്യക്ഷനായ ബെഞ്ച് നിർദേശിച്ചിരുന്നു. ഇതിലാണ് കേന്ദ്രം റിപ്പോർട്ട് സമർപ്പിക്കുക. കോവിഡുമായി ബന്ധപ്പെട്ട് രാജ്യം അസാധാരണ സാഹചര്യങ്ങളിലൂടെ കടന്നുപോകുന്നതിനിടെ നേരത്തെ സുപ്രീംകോടതി സ്വമേധയാ കേസെടുക്കുകയും ചെയ്തിരുന്നു. കേസിൽ കോടതിയെ സഹായിക്കാൻ മുതിർന്ന അഭിഭാഷകൻ ഹരീഷ് സാൽവെയെ അമിക്കസ് ക്യൂറിയായി നിയോഗിക്കുകയും ചെയ്തിരുന്നു. സാൽവെ പിന്നീട് സ്ഥാനത്തുനിന്നു സ്വമേധയാ പിന്മാറുകയും ചെയ്തു.
FLASHNEWS