കോവിഡ് ബാധിതരുടെ ഫോണ്‍കോള്‍ വിവരങ്ങള്‍ ശേഖരിക്കല്‍ : രമേശ് ചെന്നിത്തല നല്‍കിയ ഹര്‍ജി ഇന്ന് ഹൈക്കോടതിയില്‍

കൊച്ചി : കോവിഡ് രോഗബാധിതരുടെ ഫോണ്‍കോള്‍ വിവരങ്ങള്‍ പൊലീസ് ശേഖരിക്കുന്നത് ചോദ്യം ചെയ്ത് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നല്‍കിയ പൊതുതാല്‍പ്പര്യ ഹര്‍ജി ഹൈക്കോടതി ഇന്ന് പരി​ഗണിക്കും. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചാണ് ഹര്‍ജി പരി​ഗണിക്കുക. കോവിഡ് ബാധിച്ച്‌ ക്വാറന്റൈനിലും ചികിത്സയിലും കഴിയുന്നവരുടെ ഫോണ്‍കോള്‍ രേഖകള്‍ പൊലീസ് ശേഖരിക്കുന്നത് തടയണമെന്നാണ് ഹര്‍ജിയിലെ പ്രധാന ആവശ്യം.

കോവിഡ് ബാധിതരുടെ ഫോണ്‍കോള്‍ വിവരങ്ങള്‍ ബിഎസ്‌എന്‍എല്‍, വോഡോഫോണ്‍ എന്നീ സര്‍വീസ് ദാതാക്കളില്‍നിന്ന് ലഭ്യമാക്കാന്‍ എ.ഡി.ജി.പി (ഇന്റലിജന്റ്സ്), പൊലീസ് ഹെഡ്‌ക്വാര്‍ട്ടേഴ്സ് എന്നിവരോട് നിര്‍ദ്ദേശിച്ച്‌ ഓഗസ്റ്റ് 11 ന് സംസ്ഥാന പൊലീസ് മേധാവി സര്‍ക്കുലര്‍ ഇറക്കിയിരുന്നു. ഇത്തരമൊരു സര്‍ക്കുലര്‍ മൗലികാവകാശലംഘനവും ഭരണഘടനാവിരുദ്ധവുമാണെന്ന് ഹര്‍ജിയില്‍ ആ‌രോപിക്കുന്നു.

രോഗബാധിതരുടെ സമ്ബര്‍ക്ക വിവരങ്ങള്‍ വിവരങ്ങള്‍ കൈമാറുമ്ബോള്‍ ആരുടേതാണെന്ന് തിരിച്ചറിയാത്ത വിധമാക്കണമെന്ന കേന്ദ്രസര്‍ക്കാരിന്റെയും ഹൈക്കോടതിയുടെയും നിര്‍ദേശങ്ങള്‍ പാലിക്കുന്നില്ല. കൈമാറുന്ന വിവരങ്ങള്‍ മറ്റൊരു ഏജന്‍സിയെ ഏല്‍പിക്കുന്നത് വാണിജ്യാവശ്യങ്ങള്‍ക്കും വ്യക്തിപരമായ നേട്ടങ്ങള്‍ക്കും ദുരുപയോഗം ചെയ്യാനിടയുണ്ട്. സമ്ബര്‍ക്കപ്പട്ടിക തയ്യാറാക്കാന്‍ മൊബൈല്‍ ടവര്‍ ലൊക്കേഷന്‍ വിവരങ്ങള്‍ മതിയാകുമെന്നിരിക്കെയാണ് രോഗബാധിതരുടെ അനുമതി വാങ്ങാതെയുള്ള നിയമവിരുദ്ധ നടപടി. അതിനാല്‍ സര്‍ക്കുലര്‍ റദ്ദാക്കണമെന്ന് പ്രതിപക്ഷനേതാവ് ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *