കോവളത്ത് കടലില്‍ കാണാതായവരില്‍ ഒരാളുടെ മൃതദേഹം കണ്ടെത്തി


തിരുവനന്തപുരം: കോവളത്ത് ലൈറ്റ് ഹൗസ് ബീച്ചില്‍ കടലില്‍ കുളിക്കാനിറങ്ങി കാണാതായവരില്‍ ഒരാളുടെ മൃതദേഹം കണ്ടെത്തി. തിരുവനന്തപുരം വര്‍ക്കല സ്വദേശി അനൂപ് ഗിരിയുടെ മൃതദേഹമാണ് കണ്ടെത്തിയത്. മറ്റുള്ളവര്‍ക്കായി തീരസംരക്ഷണസേനയും മറൈന്‍ എന്‍ഫോഴ്‌സ്‌മെന്റും രാവിലെ തെരച്ചില്‍ പുനരാരംഭിച്ചു.


വൈകിട്ട് ആറരയോടെയാണ് നിതിന്‍ രാജ്, അഭിഷേക്, ജിതിന്‍, സ്റ്റാച്യു സ്വദേശി അഖില്‍, അനൂപ് എന്നിവരെ കാണാതായത്. തിരയില്‍പ്പെട്ട രണ്ടു പേരെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെയാണു മറ്റു മൂന്നു പേര്‍ തിരയില്‍പ്പെട്ടത്.


ബംഗളൂരുവില്‍ ഹോട്ടല്‍ മാനേജമെന്റ് പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ രണ്ട് സംഘങ്ങളായി ശനിയാഴ്ച വൈകിട്ടോടെയാണ് കോവളത്തെത്തിയത്. അഭിഷേക് തിരുവനന്തപുരത്ത് വച്ചാണ് സംഘത്തോടൊപ്പം ചേര്‍ന്നത്.

പ്രക്ഷുബ്ധമായിരുന്നതിനാല്‍ കടലില്‍ ഇറങ്ങരുതെന്ന് ലൈഫ് ഗാര്‍ഡുകള്‍ മുന്നറിയിപ്പ് നല്‍കിയിരുന്നെങ്കിലും സംഘം അത് കണക്കിലെടുക്കാതെ കുളിക്കാനിറങ്ങുകയായിരുന്നു. ഇതിനിടെയാണ് തിരയില്‍പെട്ടത്.

കോസ്റ്റല്‍ പൊലീസും മറൈന്‍ എന്‍ഫോഴ്‌സ്‌മെന്റും ചേര്‍ന്നാണ് തിരച്ചില്‍ നടത്തുന്നത്. ശക്തമായ തിരമാലയായിരുന്നു ഇവര്‍ അപകടത്തില്‍ പെട്ട് സമയത്ത് ഉണ്ടായിരുന്നത്.



Sharing is Caring