കോണ്‍ഗ്രസ് നേതാവ് ഡി.കെ ശിവകുമാറിന് ജാമ്യം

ന്യൂഡല്‍ഹി: കള്ളപ്പണക്കേസില്‍ തിഹാര്‍ ജയിലില്‍ റിമാന്‍ഡില്‍ കഴിയുന്ന കര്‍ണാടക കോണ്‍ഗ്രസ് നേതാവ് ഡി കെ ശിവകുമാറിന് ജാമ്യം അനുവദിച്ചു. 25,000 രൂപയുടെ ജാമ്യത്തുകയില്‍ ഡല്‍ഹി ഹൈക്കോടതിയാണ് ശിവകുമാറിന് ജാമ്യം അനുവദിച്ചത്. ശിവകുമറിനോട് രാജ്യം വിട്ടുപോകരുതെന്ന നിബന്ധനയും കോടതി വച്ചിട്ടുണ്ട്. സെപ്‌തംബറിലാണ് ശിവകുമാറിനെ എന്‍ഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്‌തത്. നികുതി വെട്ടിപ്പും കണക്കില്‍ പെടാത്ത കോടിക്കണക്കിന് രൂപയുടെ കൈമാറ്റവും ശിവകുമാറിനെതിരെ ആരോപിക്കപ്പെട്ടിരുന്നു. നാല് ദിവസത്തെ തുടര്‍ച്ചയായ ചോദ്യം ചെയ്യലിന് ശേഷമാണ് ശിവകുമാറിനെ ഇ.ഡി അറസ്റ്റ് ചെയ്തത്.

ഇന്ന് രാവിലെ പാര്‍ട്ടി അധ്യക്ഷ സോണിയാഗാന്ധി ശിവകുമാറിനെ സന്ദര്‍ശിച്ചിരുന്നു. അംബികാ സോണിയ്‌ക്കൊപ്പമാണ് സോണിയ തിഹാര്‍ ജയിലിലെത്തിയത്. ശിവകുമാറിന്റെ സഹോദരന്‍ ഡി കെ സുരേഷും നേതാക്കളുടെ കൂടിക്കാഴ്ചയുടെ സമയത്ത് ഒപ്പമുണ്ടായിരുന്നു. കര്‍ണാടക മുന്‍ മുഖ്യമന്ത്രി എച്ച്‌ ഡി കുമാരസ്വാമി തിങ്കളാഴ്ച ജയിലിലെത്തി ശിവകുമാറിനെ കണ്ടിരുന്നു. ശിവകുമാറിന്റെ അറസ്റ്റ് രാഷ്ട്രീയമായ പകപോക്കലാണെന്ന് കുമാരസ്വാമിയും അഭിപ്രായപ്പെട്ടിരുന്നു. പ്രതിസന്ധി ഘട്ടങ്ങളില്‍ കുമാരസ്വാമി സര്‍ക്കാരിനെ നിലനിര്‍ത്താന്‍ മുന്‍നിരയില്‍നിന്ന് പ്രവര്‍ത്തിച്ചത് ശിവകുമാറായിരുന്നു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *