തൃശൂർ: കൊടകര കുഴൽപ്പണ കേസിൽ സംഘം തട്ടിയെടുത്ത പണം കണ്ടെത്താനായി പ്രതികളുടെ വീടുകളിൽ പോലീസ് റെയ്ഡ്. ആകെ നഷ്ടമായ മൂന്നര കോടിയിൽ ഒരു കോടി രൂപയാണ് ഇതുവരെ കണ്ടെടുത്തിട്ടുള്ളത്. ബാക്കിയുള്ള രണ്ടര കോടി രൂപയ്ക്കായാണ് തെരച്ചിൽ നടത്തുന്നത്.
കേസിലെ 12 പ്രതികളുടെ കണ്ണൂർ, കോഴിക്കോട് ജില്ലകളിലെ വീടുകളിലാണ് പരിശോധന നടത്തുന്നത്. ഇരുപത് പേർക്കായി പണം നൽകിയെന്ന് പ്രതികൾ വെളിപ്പെടുത്തിയിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് പരിശോധന നടത്തുന്നത്.
അതേസമയം, ബിജെപി തൃശൂർ ജില്ലാ ഓഫീസ് സെക്രട്ടറി തിരൂർ സതീഷിനെ ഇന്ന് ചോദ്യം ചെയ്യും. പണവുമായെത്തിയ ധർമ്മരാജൻ ഉൾപ്പെടെയുള്ള സംഘത്തിന് തൃശൂരിൽ ഹോട്ടൽ മുറി എടുത്ത് നൽകിയത് സതീഷാണെന്ന് അന്വേഷണ സംഘത്തിന് വ്യക്തമായിട്ടുണ്ട്.
കോഴിക്കോട് നിന്നും മൂന്നരക്കോടി കുഴൽപ്പണവുമായി വന്ന ധർമ്മരാജനും സംഘത്തിനും തൃശൂർ നാഷണൽ ഹോട്ടലിൽ താമസമൊരുക്കിയത് ബിജെപി ജില്ലാ നേതൃത്വമാണെന്നാണ് ഹോട്ടൽ ജീവനക്കാരൻ വ്യക്തമാക്കിയിരുന്നു. പണമിടപാടിൽ ബിജെപി നേതാക്കളുടെ പങ്ക് കണ്ടെത്താനാണ് ചോദ്യം ചെയ്യൽ.