കൊല്ലത്തെ വിദ്യാര്‍ത്ഥിനിയുടെ മരണം: എസ്ഫ്‌ഐ-കെഎസ്‌യു സംഘടനകളുട മാര്‍ച്ചില്‍ സംഘര്‍ഷം; പൊലീസ് ലാത്തി വീശി


കൊല്ലത്ത് പത്താംക്ലാസ് വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്ത സംഭവത്തില്‍ സ്‌കൂളിനെതിരെ വിദ്യാര്‍ത്ഥി സംഘടനകള്‍ നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം. എസ്എഫ്‌ഐ, കെഎസ്‌യു സംഘടനകളാണ് മാര്‍ച്ച് നടത്തിയത്. പൊലീസിന് നേരെ പ്രവര്‍ത്തകര്‍ കല്ലെറിഞ്ഞു. പ്രവര്‍ത്തകര്‍ക്ക് നേരെ പൊലീസ് ലാത്തി വീശുകയും ഗ്രനേഡ് പ്രയോഗിക്കുകയും ചെയ്തു. സംഘര്‍ഷത്തില്‍ ശക്തികുളങ്ങര എസ്ഐക്കും മാധ്യമപ്രവര്‍ത്തകര്‍ക്കും പരുക്കേറ്റു.
കൊല്ലം ട്രിനിറ്റി ലൈസിയം സ്‌കൂളിലെ പത്താംക്ലാസ് വിദ്യാര്‍ത്ഥിനി ഗൗരിയാണ് ആത്മഹത്യ ചെയ്തത്.


വെള്ളിയാഴ്ച സ്‌കൂളിന്റെ മൂന്നാം നിലയില്‍ നിന്നും ചാടിയ വിദ്യാര്‍ത്ഥിനി തിങ്കളാഴ്ച പുലര്‍ച്ചെ രണ്ട് മണിയോടെ മരിക്കുകയായിരുന്നു. സംഭവത്തില്‍ രണ്ട് അധ്യാപികമാര്‍ക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. ആത്മഹത്യപ്രേരണക്കുറ്റം ചുമത്തി സിന്ധു, ക്രെസന്റ് എന്നീ അധ്യാപികമാര്‍ക്കെതിരെയാണ് കേസെടുത്തത്. ഇരുവരും ഒളിവിലാണെന്നാണ് വിവരം.


അധ്യാപികരുടെ കടുത്ത മാനസിക പീഡനമാണ് കുട്ടിയെ ആത്മഹത്യക്ക് പ്രേരിപ്പിച്ചതെന്ന് ആരോപണമുണ്ടായിരുന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടി കുട്ടിയുടെ പിതാവ് പ്രസന്നകുമാര്‍ രംഗത്തെത്തുകയും ചെയ്തു. ആത്മഹത്യക്ക് ശ്രമിക്കുന്നതിന് തൊട്ടു മുന്‍പ് കുട്ടിയെ സ്റ്റാഫ് റൂമിലേക്ക് വിളിച്ചു വരുത്തി വഴക്കുപറഞ്ഞിരുന്നതായും പിതാവ് ആരോപിച്ചിരുന്നു.



Sharing is Caring