കൊച്ചി മുസരീസ് ബിനാലെയ്ക്ക് ഇന്ന് തുടക്കം


കൊച്ചി: കൊച്ചി മുസരീസ് ബിനാലെയ്ക്ക് ഇന്ന് തുടക്കമാകും. വൈകിട്ട് 6.30 ഫോര്‍ട്ട് കൊച്ചി പരേഡ് ഗ്രൗണ്ടില്‍ നടക്കുന്ന ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ബിനാലെ ഉദ്ഘാടനം ചെയ്യും. 31 രാജ്യങ്ങളിലെ 138 കലാകാരന്‍മാര്‍ 9 വേദികളിലായി ഒരുക്കുന്ന കലാവിരുന്നാണ് ഇത്തവണ ബിനാലെ ആസ്വാദകരെ കാത്തിരിക്കുന്നത്.


ഇത്തവണ നിരവധി പ്രതേകളുമായാണ് ബിനാലെ നാലാം പതിപ്പ് നമുക്ക് മുന്നിലെത്തുന്നത്. ഉച്ചക്ക് 12 മണിക്ക് ആസ്പിന്‍ വാള്‍ ഹൗസില്‍ ബിനാലെ വേദികള്‍ സന്ദര്‍ശകര്‍ക്കായി തുറന്ന് നല്‍കപ്പെടും.
ഫോര്‍ട്ട്‌കൊച്ചി, മട്ടാഞ്ചേരി, എറണാകുളം എന്നിവിടങ്ങളിലാണ് ബിനാലെയുടെ പത്ത് വേദികള്‍. പ്രധാനവേദിയായ ആസ്പിന്‍വാള്‍ ഹൗസ് കൂടാതെ, എറണാകുളം ഡര്‍ബാര്‍ഹാള്‍, പെപ്പര്‍ഹൗസ്, കബ്രാള്‍ യാര്‍ഡ്, ഡേവിഡ് ഹാള്‍, കാശി ടൗണ്‍ ഹൗസ്, കാശി ആര്‍ട്ട് കഫെ, ആനന്ദ് വെയര്‍ഹൗസ്, എംഎപി പ്രൊജക്‌ട്‌സ് സ്‌പേസ്, ടി കെ എം വെയര്‍ഹൗസ് എന്നിവയാണ് മറ്റു വേദികള്‍.


ബിനാലെ നാലാം ലക്കത്തിന് സമാന്തരമായി സ്റ്റുഡന്റ്‌സ് ബിനാലെയും നടക്കും. 200 ഓളം വിദ്യാര്‍ത്ഥികളുടെ സൃഷ്ടിയാണ് ഇതില്‍ പ്രദര്‍ശിപ്പിക്കുന്നത്. ഇക്കുറി ഇന്ത്യയെ കൂടാതെ സാര്‍ക്ക് രാജ്യങ്ങളില്‍ നിന്നും സ്റ്റുഡന്റ്‌സ് ബിനാലെയ്ക്ക് വിദ്യാര്‍ത്ഥി പ്രാതിനിധ്യം ഉണ്ടാകും.

‘അന്യത്വത്തില്‍നിന്നും അന്യോന്യതയിലേക്ക്’ എന്നതാണ് ബിനാലെ നാലാം ലക്കത്തിന്റെ ക്യൂറേറ്റര്‍ പ്രമേയം. ആര്‍ക്കും അഭിപ്രായം സ്വതന്ത്രമായി പറയാന്‍ അവസരമൊരുക്കുന്ന പവലിയന്‍ ബിനാലെയുടെ ജനകീയത വര്‍ധിപ്പിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്. പകുതിയിലധികം വനിതാ ആര്‍ട്ടിസ്റ്റുകള്‍ പങ്കെടുക്കുന്ന ലോകത്തിലെ ആദ്യ ബിനാലെയെന്ന ഖ്യാതിയും 108 ദിവസം നീണ്ടു നില്‍ക്കുന്ന നാലാം പതിപ്പിലൂടെ കൊച്ചി മുസരീസ് ബിനാലെക്ക് സ്വന്തമാവും.



Sharing is Caring