നടൻ പൃഥ്വിരാജ് സുകുമാരനും നിർമാതാവായ ഭാര്യ സുപ്രിയാ മേനോനും കേരള സൂപ്പർ ലീഗിലെ (KSL) ഒരു ഫുട്ബോൾ ടീമിൽ ഓഹരികൾ സ്വന്തമാക്കി. ലീഗിൽ മത്സരിക്കുന്ന ആറ് ടീമുകളിലൊന്നായ കൊച്ചി എഫ്സിയിലാണ് ദമ്പതികൾക്ക് നിക്ഷേപം. അവരുടെ പങ്കാളിത്തം ലീഗിന് പുത്തൻ ആവേശം പകരുന്നതായി ഔദ്യോഗിക വാർത്താ കുറിപ്പിൽ പറയുന്നു.
ഈ നീക്കം ഒരു നിക്ഷേപം മാത്രമല്ല, പ്രാദേശിക കായിക സംസ്കാരം ഉയർത്താനുള്ള ആവേശകരമായ ശ്രമം കൂടിയാണ്. കൊച്ചി എഫ്സി ഏറ്റെടുക്കുന്നതിലൂടെ, ഈ മേഖലയിലെ വളർന്നുവരുന്ന ഫുട്ബോൾ പ്രതിഭകൾക്ക് ഒരു വേദി ഒരുക്കാനും കളിക്കാർക്ക് മികവ് പ്രകടിപ്പിക്കാൻ അവസരങ്ങൾ സൃഷ്ടിക്കാനും ദമ്പതികൾ ലക്ഷ്യമിടുന്നു.

കൊച്ചി, തിരുവനന്തപുരം, കോഴിക്കോട്, തൃശൂർ, കണ്ണൂർ, മലപ്പുറം എന്നിവിടങ്ങളിലെ ആറ് ടീമുകളാണ് ചാമ്പ്യൻഷിപ്പിൽ മാറ്റുരയ്ക്കുക. ലീഗിൻ്റെ ഉദ്ഘാടന സീസൺ, ഫുട്ബോൾ ഒരു വികാരമായി കാണുന്ന കേരളത്തിൽ പ്രൊഫഷണൽ തലത്തിലും അടിസ്ഥാന തലത്തിലും ഫുട്ബോൾ പ്രവർത്തനങ്ങൾ ഗണ്യമായി ഉയർത്തുമെന്ന് പൃഥ്വിരാജ് പ്രത്യാശ പ്രകടിപ്പിച്ചു. അർഹതപെട്ടവരും ഉയർന്നു വരാനിരിക്കുന്നതുമായ കളിക്കാർക്ക് ഇത് നിരവധി അവസരങ്ങൾ സൃഷ്ടിക്കുമെന്ന് അദ്ദേഹം ഊന്നിപ്പറഞ്ഞു.
ഇത്തരം നിക്ഷേപങ്ങൾ നമ്മുടെ സംസ്ഥാനത്തിൻ്റെ ഫുട്ബോളിനും കായിക സമ്പദ്വ്യവസ്ഥയ്ക്കും ഉത്തേജനമാണെന്ന് കെഎഫ്എ പ്രസിഡൻ്റ് നവാസ് മീരാൻ പറഞ്ഞു. നസ്ലി മുഹമ്മദ്, പ്രവീഷ് കുഴിപ്പള്ളി, ഷമീം ബക്കർ, മുഹമ്മദ് ഷൈജൽ എന്നിവരാണ് കൊച്ചി എഫ്സി ടീമിൻ്റെ സഹ ഉടമകൾ.













