കേരളത്തില്‍ നടക്കുന്നത് ചുവപ്പ്-കാവി ഭീകരതയെന്ന് ചെന്നിത്തല


കോട്ടയം: സംസ്ഥാനത്ത് ചുവപ്പ്-കാവി ഭീകരതയാണ് അരങ്ങേറുന്നതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കോട്ടയത്ത് വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.


കണ്ണൂരിലെ ജയിലുകള്‍ സിപിഎം കൊലയാളി സംഘത്തിന്‍റെ വിഹാര കേന്ദ്രമായി മാറിയിരിക്കുകയാണ്. ജയിലിനുള്ളില്‍ ആസുത്രണം ചെയ്ത ശേഷമാണ് കൊലയാളി സംഘങ്ങള്‍ പുറത്തിറങ്ങി ആളെ വെട്ടിക്കൊല്ലുന്നത്. മട്ടന്നൂരില്‍ കൊല്ലപ്പെട്ട യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ ശുഹൈബിനെ സിപിഎം നേരത്തെ നോട്ടമിട്ടിരുന്നതാണ്. കൊല നടന്ന ദിവസത്തിന് തൊട്ടുമുന്‍പ് സിപിഎം പ്രവര്‍ത്തകര്‍ ശുഹൈബിനെതിരേ പരസ്യമായി കൊലവിളി നടത്തിയിരുന്നു. പോലീസ് വിഷയത്തില്‍ അന്നേ ഇടപെട്ടിരുന്നെങ്കില്‍ ആ ചെറുപ്പക്കാരന്‍റെ മരണം ഒഴിവാക്കാമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.


ശുഹൈബിനെ വധിച്ചത് വ്യക്തമായ ഗുഡാലോചനകള്‍ക്ക് ശേഷമാണ്. സിപിഎം കണ്ണൂര്‍ ജില്ലാ നേതൃത്വത്തിന്‍റെ പങ്ക് കേസില്‍ അന്വേഷിക്കണം. സിപിഎം ഭീകര പാര്‍ട്ടിയായി മാറിയിരിക്കുകയാണെന്നും കണ്ണൂരില്‍ സമാധാനം പുലരരുതെന്ന് അവര്‍ക്ക് നിര്‍ബന്ധമുണ്ടെന്നും അദ്ദേഹം ആരോപിച്ചു. സംസ്ഥാനം ഭരിക്കുന്ന പാര്‍ട്ടിക്ക് ജനങ്ങളുടെ സ്വൈര്യജീവിതം ഉറപ്പാക്കാന്‍ ബാധ്യതയുണ്ടെന്നും ചെന്നിത്തല ഓര്‍മിപ്പിച്ചു.



Sharing is Caring