കെടി ജലീല്‍ ഹൈക്കോടതിയിലേക്ക്; നിയമവിദഗ്ധരുമായി ആലോചന തുടങ്ങി

ബന്ധുനിയമനത്തിലെ ലോകായുക്ത ഉത്തരവിനെതിരെ ഹൈക്കോടതിയെ സമീപിക്കാനൊരുങ്ങി മന്ത്രി കെടി ജലീല്‍. ഇത് സംബന്ധിച്ച് നിയമവിദഗ്ധരുമായി ആലോചന തുടങ്ങി. ഹൈക്കോടതി അവധിക്കാല ബെഞ്ചിലേക്ക് അടിയന്തിര പ്രധാന്യത്തോടെ ഹരജി എത്തിക്കാനാണ് ശ്രമം. തിങ്കളാഴ്ച്ച ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കിയേക്കും.

ജലീലിനെതിരെ നിലപാട് കടുപ്പിക്കാനാണ് പ്രതിപക്ഷത്തിന്റെ നീക്കം. ജലീലിനെ പുറത്താക്കാന്‍ സര്‍ക്കീര്‍ തയ്യാറാകണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടിരുന്നു. മന്ത്രി പദത്തില്‍ തുടരരുതെന്ന ലോകായുക്ത ഉത്തരവില്‍ സിപിഐഎം നിലപാട് പ്രധാനപ്പെട്ടതാണ്. വിധി പകര്‍പ്പ് കിട്ടിയ ശേഷം നിയമവിദഗ്ധരുമായു ആലോചിച്ച് നടപടികള്‍ സ്വീകരിക്കുമെന്ന് കഴിഞ്ഞ ദിവസം കെടി ജലീല്‍ പറഞ്ഞിരുന്നു.

‘ബഹുമാനപ്പെട്ട ഹൈകോടതിയും ബഹുമാനപ്പെട്ട മുന്‍ കേരള ഗവര്‍ണ്ണറും സുപ്രിംകോടതി മുന്‍ ചീഫ് ജസ്റ്റിസുമായ പി. സദാശിവവും തള്ളിയ കേസിലാണ് ബഹുമാനപ്പെട്ട ലോകായുക്ത ഇപ്പോള്‍ ഇങ്ങിനെ ഒരു വിധി പുറപ്പെടുവിച്ചിരിക്കുന്നത്. പൂര്‍ണ്ണമായ വിധിപ്പകര്‍പ്പ് കിട്ടിയ ശേഷം നിയമ വിദഗ്ധരുമായി ആലോചിച്ച് ഇക്കാര്യത്തില്‍ തുടര്‍ നടപടികള്‍ സ്വീകരിക്കുന്നതാണ്’, എന്നായിരുന്നു കെടി ജലീലിന്റെ പ്രതികരണം.

ജലീല്‍ സ്വജന പക്ഷപാതം നടത്തിയെന്നും ജലീലിന് മന്ത്രിസ്ഥാനത്ത് തുടരാന്‍ പാടില്ലെന്നുമാണ് ലോകായുക്തയുടെ വിധി. മുഖ്യമന്ത്രി തുടര്‍ നടപടി സ്വീകരിക്കണമെന്നും ലോകായുക്ത ആവശ്യപ്പെട്ടു. വിധിപ്പകര്‍പ്പ് മുഖ്യമന്ത്രിക്ക് കൈമാറും.

ന്യൂനപക്ഷ വികസന ധനകാര്യ കോര്‍പറേഷനില്‍ ജനറല്‍ മാനേജറായി ബന്ധുവായ കെടി അദീപിനെ നിയമിച്ചതാണ് വിവാദങ്ങള്‍ക്കിടയാക്കിയത്. അദീപിന്റെ നിയമനത്തിന് വേണ്ടി ജലീല്‍ ഇടപെട്ട് യോഗ്യതയില്‍ ഇളവ് വരുത്തി വിജ്ഞാപനം ഇറക്കി നിയമനം നടത്തിയെന്നാണ് ആരോപണം.

വികെ മുഹമ്മദ് ഷാഫിയുടെ പരാതിയിലാണ് നടപടി. പരാതിക്കാരന്‍ ഉന്നയിച്ച എല്ലാ ആരോപണങ്ങളും ശരിവെച്ചാണ് ലോകായുക്തയുടെ റിപ്പോര്‍ട്ട്. ജലീല്‍ സത്യ പ്രതിജ്ഞാ ലംഘനം നടത്തിയെന്നും സ്വജന പക്ഷപാതം കാണിച്ചെന്നുമാണ് ലോകായുക്ത ചൂണ്ടിക്കാണിക്കുന്നത്. ഇക്കാര്യങ്ങള്‍ പരിഗണിച്ച് ജലീല്‍ മന്ത്രിസ്ഥാനത്ത് തുടരാന്‍ പാടില്ല. സ്ഥാനത്തുനിന്നും ജലീലിനെ നീക്കണമെന്ന് മുഖ്യമന്ത്രിയോട് ലോകായുക്ത ആവശ്യപ്പെട്ടിട്ടുണ്ട്. ജസ്റ്റിസ് സിറിയക് ജോസഫ്, ജസ്റ്റിസ് ഹാറൂണ്‍ അല്‍ റഷീദ് എന്നിവരുടെ ബെഞ്ചിന്റേതാണ് വിധി.

Spread the love

Leave a Reply

Your email address will not be published. Required fields are marked *