കോഴിക്കോട്: കൂടത്തായി കൊലപാതക കേസ് പുതിയ തലത്തിലേക്ക്. മരിച്ച സിലിയുടെ ആഭരണങ്ങള്‍ സംബന്ധിച്ച അന്വേഷണവും നിര്‍ണായകമാകുന്നു. ആഭരണങ്ങള്‍ കാണാതായതില്‍ ജോളിക്കും പങ്കുണ്ടെന്ന് വ്യക്തമാക്കുന്ന മൊഴി അന്വേഷണ സംഘത്തിന് ലഭിച്ചതായി റിപ്പോര്‍ട്ട്. വിവാഹ ആഭരങ്ങളുള്‍പ്പെടെ 40 പവനോളം സ്വര്‍ണം സിലി ധ്യാനവേദിയിലെ കാണിക്കവഞ്ചിയില്‍ ഇട്ടെന്നാണ് ഭര്‍ത്താവ് ഷാജു പറഞ്ഞിരുന്നത്. ഇതു ശരിയല്ലെന്നു വ്യക്തമായിട്ടും അന്നു തര്‍ക്കത്തിനു പോയില്ല. നേരത്തേ, മകള്‍ ആല്‍ഫൈന്‍ മരിച്ച ദുഃഖത്തില്‍ കുഞ്ഞിന്റെ ആഭരണങ്ങള്‍ ഏതെങ്കിലും പള്ളിക്ക് നല്‍കാമെന്ന് സിലി പറഞ്ഞിരുന്നു. ഇതറിഞ്ഞാണു പുതിയ കഥയുണ്ടാക്കിയതെന്നുമാണ് ബന്ധുക്കളുടെ ആരോപണം. പുതിയ വെളിപ്പെടുത്തലുകളുടെ പശ്ചാത്തലത്തില്‍ ബന്ധുക്കള്‍ പരാതി നല്‍കാനൊരുങ്ങുകയാണ്.
സിലി മരണപ്പെടുന്ന ദിവസം ആഭരണങ്ങളണിഞ്ഞ് പൊന്നാമറ്റം കുടുംബത്തിലെ വിവാഹത്തില്‍ പങ്കെടുത്ത ശേഷമാണ് ദന്താശുപത്രിയിലെത്തിയത്. ആശുപത്രിയില്‍ മരണം സ്ഥിരീകരിച്ച നഴ്‌സുമാര്‍ ഈ ആഭരണങ്ങള്‍ കവറിലാക്കി ഷാജുവിനെ ഏല്‍പ്പിച്ചിരുന്നു. ശേഷം ഈ കവര്‍ ജോളി സിലിയുടെ ബന്ധുവിനെ ഏല്‍പ്പിച്ച് സൂക്ഷിക്കാന്‍ ആവശ്യപ്പെട്ടെങ്കിലും അന്നുതന്നെ ഷാജുവിനെ തിരിച്ചേല്‍പ്പിക്കുകയായിരുന്നു.

ഒന്നര മാസം കഴിഞ്ഞു ഷാജു ഫോണില്‍ വിളിച്ച് സിലി ആഭരണങ്ങളില്‍ ഒന്നുപോലും ബാക്കി വയ്ക്കാതെ കാണിക്കവഞ്ചിയില്‍ ഇട്ടെന്നായിരുന്നു പറഞ്ഞത്. സഹോദരിയുടെ ഒരു വള സിലിയുടെ കൈവശമുണ്ടായിരുന്നുവെന്നും ഉറപ്പായും അങ്ങനെ ചെയ്യില്ലെന്നുമാണ് അമ്മ മറുപടി നല്‍കിയത്. പിന്നീട് ജോളിയുമായുള്ള വിവാഹം കഴിഞ്ഞ് ഒരു ദിവസം വീട്ടിലെത്തിയ ഷാജു ഒരു പവന്റെ പുതിയ വള ഏല്‍പ്പിച്ചു മടങ്ങുകയായിരുന്നു. സിലി മരണദിവസം ഏതെല്ലാം ആഭരണം ധരിച്ചിരുന്നു എന്നറിയാന്‍ കുടുംബം അന്നത്തെ വിവാഹ ആല്‍ബം പരിശോധിച്ചെങ്കിലും എവിടെയും ഫോട്ടോ കണ്ടെത്താന്‍ സാധിച്ചില്ല.













