കാർഷിക നിയമങ്ങള്‍ക്കെതിരെ ഡല്‍ഹി അതിർത്തികളില്‍ കർഷകരുടെ ട്രാക്ടർ റാലി. റിപ്പബ്ലിക്ക് ദിനത്തിൽ നടത്തുമെന്ന് പ്രഖ്യാപിച്ച ട്രാക്ടർ പരേഡിന് മുന്നോടിയായാണ് റാലി നടത്തുന്നത്. ഇന്ന് വൈകുന്നേരം വരെ നീണ്ട് നില്‍ക്കുമെന്നാണ് ലഭിക്കുന്ന വിവരം. വിവിധ അതിര്‍ത്തികളില്‍ നിന്നും പുറപ്പെട്ട നൂറോളം ട്രാക്ടറുകള്‍ എല്ലാം പല്‍വേലില്‍ യോജിക്കുകയും അവിടെ നിന്ന് നൂറോളം ട്രാക്ടറുകളുടെ വന്‍ റാലിയാണ് കര്‍ഷകര്‍ തീരുമാനിച്ചിരിക്കുന്നത്. നാളെത്തെ ചര്‍ച്ചക്ക് മുന്നോടിയായി ശക്തമായ പ്രതിഷേധം അറിയിക്കുകയാണ് കര്‍ഷകരുടെ ലക്ഷ്യം.
തിക്രി, ഗാസിപൂർ സിംഗു, അതിർത്തികളിൽ സമരം തുടരുന്ന കർഷകരാണ് ട്രാക്ടർ റാലി നടത്തുന്നത്.റിപ്പബ്ലിക്ക് ദിനത്തിൽ കർഷകർ ട്രാക്ടർ പരേഡ് പ്രഖ്യാപിച്ചിട്ടുണ്ട്. അന്ന് ഡല്‍ഹിയിലും എല്ലാ സംസ്ഥാന തലസ്ഥാനങ്ങളിലും ട്രാക്ടർ മാർച്ച് നടത്തും. കർഷക സംഘടനകൾ പ്രഖ്യാപിച്ച 15 ദിവസത്തെ രാജ്യവ്യാപക പ്രതിഷേധങ്ങൾ തുടരുകയാണ്. ദേശ് ജാഗരൺ അഭിയാനും ഇന്നലെ ആരംഭിച്ചിരുന്നു. രാജസ്ഥാന്‍ – ഹരിയാന അതിർത്തിയായ ഷാജഹാൻപൂരിലുള്ള പ്രതിഷേധക്കാർ ഡല്‍ഹിയിലേക്ക് നീങ്ങാന്‍ ശ്രമിക്കുന്നുണ്ട്. 18ന് വനിതകൾ അണിനിരക്കുന്ന പ്രതിഷേധവും നടത്തും. കർഷകർ സമരം ശക്തമാക്കിയതോടെ ഡല്‍ഹിയിലും അതിർത്തി മേഖലകളിലും പൊലീസ് വിന്യാസം വർധിപ്പിച്ചു.