കാസര്‍കോട്: യൂത്ത് കോണ്‍ഗ്രസ് കാസര്‍കോട് മണ്ഡലം പ്രസിഡന്റായിരുന്ന ബാലകൃഷ്ണനെ കൊലപ്പെടുത്തിയ കേസില്‍ രണ്ടു പ്രതികള്‍ക്ക് ജീവപര്യന്തം. പ്രതികള്‍ കുറ്റക്കാരെന്ന് കഴിഞ്ഞ ദിവസം കോടതി കണ്ടെത്തിയിരുന്നു. ഒന്നും രണ്ടും പ്രതികളായ കാസര്‍കോട് കൂനിക്കുന്ന് പാദൂര്‍ റോഡ് ചട്ടഞ്ചാല്‍ ജന്നത്തുല്‍ ഫിര്‍ദൗസില്‍ ഇക്കു എന്ന മുഹമ്മദ് ഇഖ്ബാല്‍, തളങ്കര കെ.എ ഹൗസില്‍ ജാക്കി ഹനീഫ് എന്ന മുഹമ്മദ് ഹനീഫ് എന്നിവര്‍ക്കാണ് എറണാകുളം പ്രത്യേക സി.ബി.ഐ കോടതി ജഡ്ജി എസ്. സന്തോഷ് കുമാര്‍ ജീവപര്യന്തം ശിക്ഷ വിധിച്ചത്.
2001 സെപ്റ്റംബര്‍ 18നാണ് ബാലകൃഷ്ണന് കൊല്ലപ്പെട്ടത്. ഒന്നുമുതല്‍ അഞ്ചുവരെ പ്രതികള്‍ ചേര്‍ന്ന് നടത്തിയ ഗുഢാലോചനയെത്തുടര്‍ന്ന് ഇഖ്ബാലും മുഹമ്മദ് ഹനീഫും ചേര്‍ന്ന് കാസര്‍കോട് നുള്ളിപ്പടിയില്‍നിന്ന് ബാലകൃഷ്ണനെ കാറില്‍ കയറ്റിക്കൊണ്ടുപോയി പുലിക്കുന്ന് ചന്ദ്രഗിരിപ്പുഴ കടവിന് സമീപം കുത്തിക്കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് കേസ്. മാരക മുറിവേറ്റ ബാലകൃഷ്ണനെ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു.
നെഞ്ചിലേറ്റ അഞ്ചോളം കുത്താണ് മരണത്തിനിടയാക്കിയതെന്നാണു പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്. അഞ്ചാം പ്രതിയുടെ മകളെ ബാലകൃഷ്ണന് വിവാഹം ചെയ്തതിലുള്ള വിരോധമാണ് കൊലക്ക് കാരണമെന്നാണ് സി.ബി.െഎ കണ്ടെത്തിയത്. അബ്ദുല്‍ ഗഫൂറും അബൂബക്കറുമാണ് കൊലക്ക് ക്വട്ടേഷന്‍ നല്‍കിയതെന്നും പ്രതികള്‍ക്ക് ഒളിവില്‍ കഴിയാന്‍ സൗകര്യമൊരുക്കിയത് എ.എം. മുഹമ്മദാണെന്നും സി.ബി.ഐ ആരോപിച്ചിരുന്നു. എന്നാല്‍, ക്വട്ടേ
ഷന് നല്‍കിയതിനോ ഒളിവില്‍ പാര്‍പ്പിച്ചതിനോ തെളിവ ഹാജരാക്കാന്‍ കഴിഞ്ഞില്ല. ഇതോടെ ഇവരെ കോടതി കുറ്റമുക്തരാക്കി.
ലോക്കല്‍ പൊലീസിന് ശേഷം ക്രൈംബ്രാഞ്ച് അന്വേഷിച്ച കേസ് ഹൈകോടതി നിര്‍ദേശപ്രകാരമാണ് സി.ബി. ഐ ഏറ്റെടുത്തത്. സി.ബി.ഐ കേസ് ഏറ്റെടുത്തതിനെത്തുടര്‍ന്നാണ് അബൂബക്കറിനെ പ്രതിയാക്കിയത്. ആക്രമണത്തിന് പിന്നാലെ രാജ്യംവിട്ട ഇഖ്ബാലിനെ ഇന്റര്‍പോള്‍ സഹായത്തോടെയാണ് വിദേശത്തുനിന്ന് തിരിച്ചെത്തിച്ച് അറസ്റ്റ് ചെയ്തത്.