ശ്രീനഗര്‍: പ്രമുഖ മാദ്ധ്യമപ്രവര്‍ത്തകനും റൈസിംഗ് കാശ്മീര്‍ ദിനപത്രത്തിന്റെ പത്രാധിപരുമായ ഷുജാത് ബുഖാരിയെ കൊലപ്പെടുത്തിയവരെന്ന് കരുതുന്നവരുടെ ചിത്രങ്ങള്‍ കാശ്മീര്‍ പൊലീസ് പുറത്തുവിട്ടു. ബൈക്കില്‍ സഞ്ചരിക്കുന്ന മൂന്ന് പേരുടെ ചിത്രങ്ങളാണ് പൊലീസിന് ലഭിച്ചത്. ഇതില്‍ ഒരാള്‍ ഹെല്‍മെറ്റ് ധരിച്ചിട്ടുണ്ട്. ബാക്കി രണ്ട് പേരും തുണി ഉപയോഗിച്ച് മുഖം മറച്ചിട്ടുണ്ട്.
പെരുന്നാളിന്റെ തലേ ദിവസം വൈകിട്ട് ഇഫ്താര്‍ വിരുന്നിന് പോകാനായി ഓഫീസില്‍ നിന്ന് ഇറങ്ങിയപ്പോഴാണ് അദ്ദേഹത്തിന് വെടിയേറ്റത്. ശ്രീനഗര്‍ പ്രസ് കോളനിയിലെ ഓഫീസിനു പുറത്ത് നിറുത്തിയിട്ട വാഹനത്തിലേക്ക് കയറുന്നതിനിടെയാണ് ബുഖാരിക്ക് വെടിയേറ്റതെന്ന് പൊലീസ് പറഞ്ഞു. ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഷുജാത് ബുഖാരിയുടെ സുരക്ഷയ്ക്കായി നിയോഗിച്ച രണ്ട് അംഗരക്ഷകര്‍ക്കും വെടിയേറ്റു. ഇവരിലൊരാള്‍ ആശുപത്രിയില്‍ വെച്ച് മരിച്ചെന്നാണ് വിവരം. രണ്ടാമന്റെ നില ഗുരതരമാണ്.
1997 മുതല്‍ 2012 വരെ ഹിന്ദു ദിനപത്രത്തിന്റെ ശ്രീനഗര്‍ പ്രത്യേക ലേഖകനായിരുന്നു അദ്ദേഹം. ഫ്രണ്ട്ലൈന് മാസികയിലും പിന്നീട് പ്രവര്‍ത്തിച്ചു. പാകിസ്ഥാനുമായുള്ള അനുരഞ്ജനത്തിനുള്ള സമാന്തര ചര്‍ച്ചകളില്‍ പങ്കാളിയായിരുന്നു.2000 ത്തില്‍ ഇദ്ദേഹത്തിനു നേരെ വധശ്രമമുണ്ടായിരുന്നു. ഇതിന് ശേഷമാണ് രണ്ട് പോലീസുകാരെ സുരക്ഷയ്ക്കായി നിയോഗിച്ചത്. സംഭവത്തില്‍ മുഖ്യമന്ത്രി മെഹബൂബ മുഫ്തി ദുഃഖം രേഖപ്പെടുത്തി. പുണ്യദിനമായ റംസാനില്‍ വരെ ഭീകരതയുടെ കറുത്ത കരങ്ങള്‍ പ്രവര്‍ത്തിച്ചു തുടങ്ങി. കണ്ണില്‍ ചോരയില്ലാത്ത ഈ ആക്രമണത്തെ അപലപിക്കുന്നുവെന്നും മെഹബൂബ പറഞ്ഞു.
പാകിസ്ഥാന് മുന്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ള സംഭവത്തില്‍ നടുക്കം രേഖപ്പെടുത്തി. ആഭ്യന്തരമന്ത്രി രാജ്നാഥ് സിംഗ്, കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി, പത്രാധിപ സംഘടനയായ എഡിറ്റേഴ്സ് ഗൈഡ്, പ്രമുഖ മാദ്ധ്യമപ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ അനുശോചനം രേഖപ്പെടുത്തി.