കാര്‍ത്തിയുടെ സ്വത്ത് കണ്ടുകെട്ടി


കോടികളുടെ അവിഹിത സ്വത്ത് സമ്പാദനക്കേസുകളില്‍ മുന്‍ കേന്ദ്ര ധനമന്ത്രി പി. ചിദംബരത്തിന്റെ മകന്‍ കാര്‍ത്തിക്കെതിരായ നടപടികള്‍ വേഗത്തിലായി. കാര്‍ത്തിയുടെ സ്വത്തുകള്‍ കണ്ടുകെട്ടിയ എന്‍ഫോഴ്‌സ്‌മെന്റ് ഇയാളുടെ ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിച്ചു. എയര്‍ടെല്‍-മാക്‌സിസ് കേസിലാണ് നടപടി. മൊത്തം ഒരു കോടിയിലേറെ രൂപയുടെ സ്വത്തുക്കളാണ് കണ്ടുകെട്ടിയത്.


ഇത് സ്വത്തിന്റെ ചെറിയൊരംശമേ വരൂവെന്നാണ് സൂചന. ചിദംബരം ധനമന്ത്രിയായിരുന്ന കാലത്താണ് എയര്‍സെല്‍-മാക്‌സിസ് കമ്പനിക്ക് വിദേശ നിക്ഷേപം സ്വീകരിക്കാന്‍ അനുമതി നല്‍കിയത്. തന്റെ അധികാരപരിധി വിട്ടാണ് ചിദംബരം അന്ന് അനുമതി നല്‍കിയതെന്നും ചിദംബരത്തിന്റെ സ്വാധീനം ദുരുപയോഗം ചെയ്ത് കാര്‍ത്തിയാണ് അനുമതി നല്‍കിയതെന്നുമാണ് എന്‍ഫോഴ്‌സ്‌മെന്റിന്റെ കണ്ടെത്തല്‍.


ഇതിനു പ്രത്യുപകാരമായി കാര്‍ത്തിയും ചിദംബരത്തിന്റെ അനന്തരവന്‍ എ. പളനിയപ്പനും നടത്തുന്ന കമ്പനിക്ക് മാക്‌സിസ് ഗ്രൂപ്പ് രണ്ടു ലക്ഷം ഡോളര്‍ (ഒന്നരക്കോടിയോളം രൂപ) നല്‍കി. സോഫ്റ്റ്‌വെയര്‍ കണ്‍സള്‍ട്ടന്‍സി എന്ന പേരിലാണ് പണം നല്‍കിയതെന്നും വെളിവായി. ചാനല്‍ മുതലാളി പീറ്റര്‍ മുഖര്‍ജിയുടെ ഐഎന്‍എക്സ് മീഡിയയ്ക്ക് വിദേശ നിക്ഷേപം സ്വീകരിക്കാന്‍ ചിദംബരത്തിന്റെ സഹായത്തോടെ കാര്‍ത്തി അനുമതി നേടി നല്‍കിയതിലും കേസുണ്ട്. ഇതിലെ അന്വേഷണം പുരോഗമിക്കുന്നു.



Sharing is Caring