കള്ളപ്പണ ഇടപാട് കേസില്‍ ഇ.ഡി അറസ്റ്റ് കാമ്പസ് ഫ്രണ്ട് ദേശീയ സെക്രട്ടറി റൗഫ് ഷെരീഫിനെ യു.പി പൊലീസിന് കൈമാറാൻ നീക്കം. മഥുര മജിസ്ട്രേറ്റ് കോടതിയിൽ നിന്നുള്ള പ്രൊഡക്ഷൻ വാറന്റ് യു.പി പൊലീസ് ജയിലധിക്യതർക്ക് കൈമാറി. ഹത്രാസ് കേസിൽ പ്രതി ചേർത്താണ് യു.പി പോലിസിന് കൈമാറുന്നത്. ഇ.ഡി യുടെ നീക്കത്തിനെതിരെ റൗഫ് ഹൈക്കോടതിയെ സമീപിച്ചു. സംഭവത്തിൽ പ്രതിഷേധം ശക്തമാക്കുമെന്ന് കാമ്പസ് ഫ്രണ്ട് അറിയിച്ചു.
”ഇ.ഡിക്ക് യാതൊരു തെളിവും കണ്ടെത്തനാകാത്ത സാഹചര്യത്തിൽ പുതിയൊരു കേസ് റൗഫിനെതിരെ കെട്ടിച്ചമക്കാനുള്ള ശ്രമമാണ് നടക്കുന്നത്. ഇതിന്റെ ഭാഗമായിക്കൊണ്ടാണ് ഇപ്പോൾ അദ്ദേഹത്തെ യു.പി സർക്കാരിന് കൈമാറാനുള്ള നീക്കം. റൗഫ് അവിടെ കലാപമുണ്ടാക്കാൻ ശ്രമിച്ചുവെന്നാണ് അവർ പറയുന്നത് . ഇത് യഥാർത്തത്തിൽ ഫാസിസത്തിനെതിരെ രാജ്യത്ത് നടക്കുന്ന പ്രധിഷേധങ്ങളെയും സമരങ്ങളെയും ടാർഗറ്റ് ചെയ്യുന്നതിന്റെ ഭാഗമാണ്.” കാമ്പസ് ഫ്രണ്ട് സംസ്ഥാന സെക്രട്ടറി പി.പി അജ്മൽ പറഞ്ഞു. ജനാധിപത്യ സംവിധാനങ്ങൾ മുഴുവൻ ഇതിനെതിരെ ഉണരേണ്ടതുണ്ടെന്നും എല്ലാ വിദ്യാർഥിസംഘടനകളും നേതാക്കളും രാഷ്ട്രീയ ഭേദമന്യേ ഇതിനെതിരെ ശബ്‌ദിക്കേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു . ജനുവരി പന്ത്രണ്ടാം തീയതി റൗഫിന്റെ ജാമ്യാപേക്ഷ പരിഗണിക്കാനിരിക്കെയാണ് യു.പിയിലെ ഹത്രസ് കേസിൽ അദ്ദേഹത്തെ പ്രതിയാക്കുന്നത് എന്ന് റൗഫിന്റെ അഭിഭാഷകൻ പറഞ്ഞു.