കശ്മീരില്‍ സാധാരണ നില പുനസ്ഥാപിക്കണമെന്ന് സുപ്രീം കോടതി


ന്യൂഡല്‍ഹി: ജമ്മു കശ്മീരില്‍ സാധാരണ നില പുനസ്ഥാപിക്കാന്‍ എല്ലാ ശ്രമങ്ങളും നടത്തണമെന്ന് സുപ്രീം കോടതി കേന്ദ്ര സര്‍ക്കാരിന് നിര്‍ദേശം നല്‍കി. ദേശീയ താല്‍പര്യം സംരക്ഷിച്ചാവണം എല്ലാ നീക്കവും നടത്തേണ്ടതെന്നും കോടതി വ്യക്തമാക്കി.


ജമ്മു കശ്മീരില്‍ സാധാരണ ജീവിത സാഹചര്യം തിരിച്ചുവന്നുവെന്ന് ഉറപ്പു വരുത്താനായി എല്ലാ ശ്രമങ്ങളും നടത്തണമെന്ന് സര്‍ക്കാരിന് നിര്‍ദേശം നല്‍കുന്നു- ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് അധ്യക്ഷനായ മൂന്നംഗ ബെഞ്ച് വ്യക്തമാക്കി.


സംസ്ഥാനത്തെ നിയന്ത്രണങ്ങളുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ കശ്മീര്‍ ഹൈക്കോടതി വഴി കൈകാര്യം ചെയ്യണമെന്നും കോടതി നിര്‍ദേശം നല്‍കി. ചീഫ് ജസ്റ്റിസിന് പുറമെ ജസ്റ്റിസ് എസ്.എ ബോബ്‌ഡെയും എസ്.എ നസീറുമാണ് കേസ് പരിഗണിച്ച ബെഞ്ചംഗങ്ങള്‍.

കശ്മീരിന് പ്രത്യേക അധികാരം നല്‍കുന്ന അനുച്ഛേധം 370 റദ്ദു ചെയ്യുകയും സംസ്ഥാനം വിഭജിക്കുകയും ചെയ്ത നടപടിയെ തുടര്‍ന്നുണ്ടായ പ്രത്യേക സാഹചര്യത്തിലാണ് നിയന്ത്രണങ്ങളേര്‍പ്പെടുത്തിയതെന്നും അതുമായി ബന്ധപ്പെട്ട് ഒരു മരണം പോലും ഉണ്ടായിട്ടില്ലെന്നും കേന്ദ്ര സര്‍ക്കാര്‍ കോടതിയെ ബോധിപ്പിച്ചു.



Sharing is Caring