ചെന്നൈ: എല്ലാ കര്‍ഷകരുടെയും വായ്പകള്‍ എഴുതി തള്ളണമെന്ന് മദ്രാസ് ഹൈക്കോടതി തമിഴ്നാട് സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. കര്‍ഷക സംഘടന നല്‍കിയ ഹര്‍ജിയിലാണ് ഹൈക്കോടതിയുടെ നിര്‍ദേശം. കഴിഞ്ഞ 20 ദിവസമായി ദൽഹിയിലെ
ജന്തര്‍ മന്ദറില്‍ തമിഴ് കര്‍ഷക സംഘടനകള്‍ ഇക്കാര്യം ആവശ്യപ്പെട്ട് പ്രക്ഷോഭത്തിലാണ്.
സഹകരണ ബാങ്കുകളില്‍ നിന്നെടുത്ത വായ്പകള്‍ തള്ളണമെന്നാണ് ഹൈക്കോടതി പളനിസ്വാമി സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരിക്കുന്നത്. നേരത്തെ വായ്പകള്‍ എഴുതി തള്ളുന്നതുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ ചില നടപടികള്‍ സ്വീകരിച്ചിരുന്നു. അഞ്ച് ഏകറില്‍ താഴെ കൃഷി ഭൂമിയുള്ളവരുടെ വായ്പകളാണ് അന്ന് ഒഴിവാക്കിയത്. എന്നാല്‍ ഈ നടപടി എല്ലാ കര്‍ഷകരുടെ കാര്യത്തിലും സ്വീകരിക്കണമെന്ന് ഹൈക്കോടതിയുടെ ഡിവിഷന്‍ ബെഞ്ച് ആവശ്യപ്പെട്ടു.
വായ്പ തിരിച്ചടയ്ക്കാത്തവരുടെ സ്വത്തുക്കള്‍ ജപ്തി ചെയ്യുന്ന നടപടികള്‍ നിര്‍ത്തിവയ്ക്കാനും കോടതി ആവശ്യപ്പെട്ടു. വരള്‍ച്ചയും, വിളവ് നശിക്കലും, കാവേരി ജലം മതിയായ തോതില്‍ കിട്ടാത്തതും ഹൈക്കോടതി സൂചിപ്പിച്ചു. പാതി മീശയും തലമുടിയും വടിച്ച് തമിഴ് കര്‍ഷകര്‍ മൂന്നാഴ്ചയായി ദില്ലിയില്‍ സമരത്തിലാണ്