കര്‍ഷകനിയമത്തിനെതിരെ പ്രമേയം പാസ്സാക്കാന്‍ നിയമസഭ ചേരുന്നതില്‍ ഗവര്‍ണറുടെ നിലപാടിനെ ഉറ്റ് നോക്കി സര്‍ക്കാര്‍. മന്ത്രിസഭയുടെ ശുപാർശ ഗവര്‍ണര്‍ക്ക് കൈമാറായിട്ടുണ്ട്. രണ്ട് ദിവത്തിനകം ഗവര്‍ണ്ണറുടെ തീരുമാനമുണ്ടായേക്കും. നയപ്രഖ്യാപനപ്രസംഗത്തിലും ഗവര്‍ണറുടെ നിലപാട് നിര്‍ണായകമാകും
കേന്ദ്രം പാസ്സാക്കിയ കര്‍ഷക നിയമത്തിനെതിരെ പ്രമേയം പാസ്സാക്കാന്‍ 23 ന് നിയമസഭസമ്മേളനം ചേരാനുള്ള സര്‍ക്കാര്‍ നീക്കം ഗവര്‍ണര്‍ തടഞ്ഞിരുന്നു. സഭ ചേരേണ്ടുന്ന അടിയന്തിര സാഹചര്യമില്ലെന്ന് സര്‍ക്കാരിനെ അറിയിച്ച് കൊണ്ടാണ് അനുമതി നിഷേധിച്ചത്. എന്നാല്‍ പിന്നോട്ട് പോകാന്‍ തയ്യാറാല്ലെന്ന സൂചന നല്‍കിയാണ് ഈ മാസം 31 ന് നിയമസഭ സമ്മേളനം ചേരാന്‍ മന്ത്രിസഭ തീരുമാനിച്ച് ഗവര്‍ണര്‍ക്ക് ശുപാര്‍ശ നല്‍കിയത്. ഇതില്‍ ഗവര്‍ണര്‍ എന്ത് നിലപാട് സ്വീകരിക്കുമെന്നാണ് സര്‍ക്കാര്‍ ഉറ്റ് നോക്കുന്നത്സര്‍ക്കാരിനോട് ഗവര്‍ണര്‍ വിശദീകരണം ചോദിക്കുമോ അതോ അനുമതി നല്‍കുമോ എന്നതാണ് നിര്‍ണായകം. രണ്ട് ദിവസത്തിനുള്ളില്‍ ഗവര്‍ണറുടെ തീരുമാനം ഉണ്ടായേക്കും. മന്ത്രിസഭ തീരുമാനം ഗവര്‍ണര്‍ വീണ്ടും തള്ളിക്കളയില്ല എന്ന പ്രതീക്ഷയിലാണ് സര്‍ക്കാര്‍. കേന്ദ്രത്തിന്‍റെ സമ്മര്‍ദ്ദമുണ്ടായാല്‍ ഗവര്‍ണര്‍ നിലപാട് വീണ്ടും കടുപ്പിക്കാനുള്ള സാധ്യതയും തള്ളിക്കളയുന്നില്ല.
എട്ടാം തീയതി ഗവര്‍ണര്‍ വായിക്കേണ്ട നയപ്രഖ്യാപന പ്രസംഗത്തില്‍ കര്‍ഷക നിയമത്തിനെതിരായ സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കിയിട്ടുണ്ട്. കേന്ദ്ര നിയമം കര്‍ഷകര്‍ക്കെതിരാണ് എന്ന ഭാഗം ഗവര്‍ണര്‍ വായിക്കുമോ എന്നതാണ് സര്‍ക്കാര്‍ നേരിടുന്ന മറ്റൊരു പ്രതിസന്ധി. നേരത്തെ പൌരത്വ നിയത്തിനെതിരായ നിലപാട് നയപ്രഖ്യാപനത്തില്‍ ഉള്‍പ്പെടുത്തിയപ്പോള്‍ അത് വായിക്കുന്നതില്‍ ഗവര്‍ണര്‍ എതിര്‍പ്പ് പ്രകടിപ്പിച്ചിരിന്നു. സമാനമായ നിലപാട് ഇപ്പോഴും ഗവര്‍ണര്‍ സ്വീകരിക്കുമോ എന്നതാണ് പ്രധാന ചോദ്യം.