കനയ്യ കുമാറിന്റെ ജാമ്യാപേക്ഷ ഇന്ന് സുപ്രീം കോടതി പരിഗണിക്കും


ജെഎന്‍യു യൂണിയന്‍ പ്രസിഡണ്ട് കനയ്യ കുമാറിന്റെ ജാമ്യാപേക്ഷ സുപ്രീംകോടതി ഇന്ന് പരിഗണിക്കും. പട്ട്യാല ഹൗസ് കോടതിയില്‍ കനയ്യക്കും മാധ്യമപ്രവര്‍ത്തകര്‍ക്കും നേരെയുണ്ടായ അതിക്രമത്തെക്കുറിച്ച് ദില്ലി പൊലീസ് ഇന്ന് സുപ്രീം കോടതിക്ക് റിപ്പോര്‍ട്ട് കൈമാറും.


പ്രശസ്ത അഭിഭാഷകനും മുന്‍ അറ്റോര്‍ണി ജനറലുമായ സോളി സൊറാബ്ജിയായിരിക്കും കനയ്യകുമാറിനു വേണ്ടി ഹാജരാവുക. ജാമ്യ ഹര്‍ജി നല്‍കിയത് അഭിഭാഷകനാ രാജു രാമചന്ദ്രനാണ്.


അഭിഭാഷക കമ്മീഷന്‍ ഇന്നലെ റിപ്പോര്‍ട്ട് കൈമാറിയിരുന്നു. ജസ്റ്റിസ്മാരായ ജെ ചലമേശ്വര്‍, അജയ് മനോഹര്‍ സാത്രേ എന്നിവരടങ്ങിയ ബെഞ്ചാണ് ജാമ്യാപേക്ഷയും റിപ്പോര്‍ട്ടുകളും പരിഗണിക്കുന്നത്. കനയ്യയ്ക്കു മേല്‍ ചുമത്തിയിരിക്കുന്ന രാജ്യദ്രോഹ കുറ്റം നീക്കിയേക്കുമെന്ന റിപ്പോര്‍ട്ടുകളുമുണ്ട്. കാമ്പസിനുള്ളില്‍ രാജ്യ വിരുദ്ധ മുദ്രാവാക്യം വിളിച്ചതിന് വ്യക്തമായ തെളിവുകളില്ലാത്ത സാഹചര്യത്തിലാണ് ഇത്. എന്നാല്‍ കനയ്യ മുദ്രാവാക്യം വിളിച്ചതിന് തെളിവുണ്ടെന്ന നിലപാടിലാണ് ദില്ലി പൊലീസ് കമ്മീഷണര്‍ ബി എസ് ബസി.



Sharing is Caring