കഞ്ചാവുമായി ഒഡീഷക്കാരന്‍ പിടിയില്‍, ഇതറിഞ്ഞ് ഒപ്പം ജോലി ചെയ്ത മലയാളി മുങ്ങി


കോട്ടയത്ത് ഒഡീഷ്യ സ്വദേശിയില്‍ നിന്ന് രണ്ടു കിലോഗ്രാം കഞ്ചാവ് പിടികൂടിയ കേസില്‍ ഒളിവില്‍ പോയ സഹപ്രവര്‍ത്തകനെക്കുറിച്ച്‌ പോലീസ് അന്വേഷണം ആരംഭിച്ചു. നഗരത്തിലെ ഒരു ചെരുപ്പുകടയില്‍ ജോലി ചെയ്യുന്ന ഒഡീഷ്യ സ്വദേശി സത്യനാരായണ്‍ ജനയെയാണ് (28) കഞ്ചാവുമായി ഇക്കഴിഞ്ഞ ഒക്ടോബര്‍ ആറിന് പോലീസ് അറസ്റ്റു ചെയ്തത്.


എന്നാല്‍ ഇയാളെ പിടികൂടിയ വിവരം അറിഞ്ഞയുടന്‍ ചെരുപ്പുകടയില്‍ ജോലി ചെയ്തിരുന്ന കുടമാളൂര്‍ സ്വദേശി മുങ്ങിയെന്നാണ് പോലീസ് അന്വേഷണത്തില്‍ വ്യക്തമായത്. സത്യനാരായണയുമായി സുഹൃത്ത് ബന്ധമുള്ളവര്‍ക്ക് കഞ്ചാവ് കച്ചവടത്തില്‍ ബന്ധമുണ്ടോ എന്നു പോലീസ് അന്വേഷണം ആരംഭിച്ച ഉടനെയാണ് ഇയാള്‍ മുങ്ങിയത്. ഇതോടെ കഞ്ചാവ് വിതരണത്തില്‍ സത്യനാരായണയുമായി കോട്ടയത്തെ പലര്‍ക്കും ബന്ധമുണ്ടോ എന്ന സംശയം പോലീസിനുണ്ട്. സത്യനാരായണയെ പിടികൂടിയ ഉടന്‍ യുവാവ് മുങ്ങിയത് എന്തിനെന്ന ചോദ്യം അവശേഷിക്കുന്നു.


അഞ്ചുകിലോഗ്രാം കഞ്ചാവ് കൊണ്ടുവന്നതില്‍ രണ്ടു കിലോയാണ് പോലീസ് പിടികൂടിയത്. ബാക്കി മൂന്നുകിലോ എവിടെ എന്ന ചോദ്യവു ഉയരുന്നു. ചെരുപ്പുകടയില്‍ നിന്ന് മുങ്ങിയ യുവാവാണ് ബാക്കി കഞ്ചാവിന്റെ വിതരണക്കാരന്‍ എന്ന സംശയത്തിലാണ് പോലീസ്. കഞ്ചാവ് കോട്ടയത്ത് എത്തിച്ചത് പ്രതി സത്യനാരായണയുടെ ഭാര്യയുടെ സഹോദരനാണെന്ന് ഇയാള്‍ പോലീസിന് മൊഴി നല്കി.

ബാക്കി കഞ്ചാവ് അയാള്‍ കൊണ്ടുപോയി എന്നാണ് പ്രതി പറയുന്നത്. ഇത് പോലീസ് വിശ്വസിക്കുന്നില്ല. കഞ്ചാവ് എത്തിച്ച ഒഡീഷ്യ സ്വദേശിയെയും പിടികൂടേണ്ടതുണ്ട്. ഇതിനായുള്ള അന്വേഷണത്തിലാണ് പോലീസ്.

വെസ്റ്റ് സിഐ നിര്‍മല്‍ ബോസ്, ഈസ്റ്റ് എസ്‌ഐ ടി.എസ്.റെനീഷ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് കഞ്ചാവ് പിടികൂടിയത്. പ്രതി താമസിക്കുന്ന മാര്‍ക്കറ്റിലെ വാടക വീട്ടില്‍ നിന്നാണ് കഞ്ചാവ് കണ്ടെടുത്തത്.



Sharing is Caring