കംഫര്‍ട്ട് സ്റ്റേഷനിലെ ജീവനക്കാരനെ മരിച്ച നിലയില്‍ കണ്ടെത്തി


കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡിലെ കംഫര്‍ട്ട് സ്റ്റേഷനിലെ ജീവനക്കാരനെ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. തോന്നയ്ക്കല്‍ സ്വദേശി സുനില്‍ കുമാര്‍ (40) ആണ് മരിച്ചത്. തലയില്‍ നിന്ന് രക്തംവാര്‍ന്നൊഴുകിയ നിലയിലായിരുന്നു മൃതദേഹം.


സംഭവവുമായി ബന്ധപ്പെട്ട് കണ്ണൂര്‍ മുണ്ടയാട് സ്വദേശി ഹരി, കാസര്‍കോട് സ്വദേശി അഷ്‌റഫ് എന്നു വിളിക്കുന്ന അബ്ദു എന്നിവരെ പോലീസ് കസ്റ്റഡിയിലെടുത്തു. കംഫര്‍ട്ട് സ്റ്റേഷനടുത്ത് രാത്രികാലങ്ങളില്‍ തമ്പടിക്കുന്നവരാണ് ഇവരെന്ന് പോലീസ് പറഞ്ഞു.


സുനിലുമായി രാത്രി തര്‍ക്കമുണ്ടാവുകയും ഉറങ്ങുന്ന സമയത്ത് തലയ്ക്കടിച്ച് കൊലപ്പെടുത്തുകയുമായിരുന്നുവെന്നാണ് പോലീസിന് ലഭിച്ച വിവരം.കൊലപാതകം നേരില്‍കണ്ടയാളുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് പോലീസ് രണ്ടുപേരെയും കസ്റ്റഡിയിലെടുത്തത്.

മരിച്ചയാളുടെ ബന്ധുക്കളെ ബന്ധപ്പെട്ടു വരികയാണെന്ന് പോലീസ് പറഞ്ഞു. മൃതദേഹം ഇന്‍ക്വസ്റ്റ് നടത്തിയ ശേഷം പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.



Sharing is Caring