ഓര്‍ത്തഡോക്സ് സഭയിലെ പീഡനം: വൈദികര്‍ക്കായുള്ള തിരച്ചില്‍ ഊര്‍ജിതം


ഓര്‍ത്തഡോക്‌സ് സഭയിലെ വൈദികര്‍ വീട്ടമ്മയെ പീഡിപ്പിച്ചുവെന്ന കേസില്‍ പ്രതികള്‍ക്കായുള്ള തിരച്ചില്‍ ഊര്‍ജിതമാക്കി. കേസില്‍ കീഴടങ്ങാനുള്ള രണ്ടും വൈദികരും ഉടന്‍ കീഴടങ്ങണമെന്നും ഇന്ന് കീഴടങ്ങിയില്ലെങ്കില്‍ അറസ്റ്റുമായി മുന്നോട്ട് പോകുമെന്നുമാണ് അന്വേഷണ സംഘം അറിയിച്ചിരിക്കുന്നത്. വൈദികരുടെ അഭിഭാഷകര്‍ മുഖേനയാണ് അന്വേഷണ സംഘം മുന്നറിയിപ്പ് നല്‍കിയത്.


അതേസമയം, വൈദികരെ ഒളിവില്‍ താമസിപ്പിക്കുന്നര്‍ക്കെതിരെയും കേസെടുക്കുമെന്ന് അന്വേഷണ സംഘം പറഞ്ഞു. കേസിലെ ഒന്നും നാലും പ്രതികളായ ജെയ്‌സ് കെ. ജോര്‍ജ്, എബ്രഹാം വര്‍ഗീസ് എന്നിവരാണ് കീഴടങ്ങാനുള്ളത്. മൂന്നാം പ്രതിയുടെ ജാമ്യം ഹൈക്കോടതി പരിഗണനയിലാണ്. പ്രതികളുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹോക്കോടതി തള്ളിയ സാഹചര്യത്തില്‍ സുപ്രീം കോടതിയെ സമീപിക്കാനിരിക്കുകയാണ് പ്രതികള്‍. എറണാകുളത്തെ പ്രമുഖ അഭിഭാഷകന്‍ വഴിയാണ് പ്രതികള്‍ സുപ്രീം കോടതിയെ സമീപിക്കുന്നത്.


വൈദികരുടെ ബന്ധുക്കളുടെയും അഭിഭാഷകരുടെയും ഫോണ്‍ കോളുകള്‍ അന്വേഷണ സംഘത്തിന്റെ നിരീക്ഷണത്തിലാണ്. അതേസമയം, ഏത്രയും വേഗം നിയമനടപടികളുമായി സഹകരിക്കണമെന്നാണ് സഭയുടെ അനൗദ്യോഗിക നിര്‍ദേശം. സഭ നിയപരമായി ഒരു സഹായവും വൈദികര്‍ക്ക് നല്‍കുന്നുമില്ല.



Sharing is Caring