ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട ഉംപുൻ ചുഴലിക്കാറ്റ് പശ്ചിമ ബംഗാളിലെ ദിഗയിൽ ഇന്ന് വീശിയടിക്കുമെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഒഡീഷയിലെയും പശ്ചിമ ബംഗാളിലെയും തീരങ്ങളിൽ ശക്തമായ കാറ്റും മഴയും ഉണ്ടാകും. ദുരന്ത നിവാരണ സേന ബംഗാൾ ഒഡീഷ തീരങ്ങളിലുള്ള ആളുകളെയെല്ലാം ഒഴിപ്പിച്ചു. വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിൽ വെള്ളപ്പൊക്കത്തിനും സാധ്യതയുണ്ട്.
മണിക്കൂറിൽ 250 കിലോമീറ്റർ വേഗതയിൽ വീശിയിരുന്ന ഉംപുൻ ചുഴലിക്കാറ്റിന്‍റെ വേഗത 200 കിലോമീറ്റർ വരെയായി കുറഞ്ഞിട്ടുണ്ട്. വേഗത നേരീയ തോതിൽ കുറഞ്ഞെങ്കിലും ഉംപുൻ പശ്ചിമ ബംഗാൾ തീരങ്ങളിലേക്ക് അടുക്കുകയാണ്. ഇന്ന് വൈകിട്ട് സുന്ദർബന്‍റെ അടുത്ത് പശ്ചിമ ബംഗാളിലെ ദിഖയ്ക്കും ബംഗ്ലാദേശിലെ ഹതിയ ദ്വീപിനും ഇടയിൽ മണിക്കൂറിൽ 180 കിലോമീറ്റർ വരെ വേഗതയിൽ കാറ്റ് കരയിൽ നിലവിൽ ഓറഞ്ച് അലേട്ട് തുടരുന്ന ഒഡീഷ, പശ്ചിമ ബംഗാൾ തീരങ്ങളിൽ മണിക്കൂറിൽ നൂറു കിലോമീറ്റർ വേഗതയിലാണ് കാറ്റ് വീശുന്നത്. പശ്ചിമ ബംഗാളിലെ 24 പർഗനാസ്, ഈസ്റ്റ് മെദിനാപൂ൪ ജില്ലകളിൽ കാറ്റിന്‍റെ വേഗത ഇന്ന് ഇരുനൂറിനോടടുത്തെത്തും. വൻ തിരമാലയ്ക്കും സാധ്യതയുണ്ട്. ബംഗാളിലും ഒഡീഷയിലും കനത്ത നാശനഷ്ടം ഉണ്ടാകാനും മരങ്ങൾ കടപുഴകി വീഴാനും സാധ്യതയുണ്ട്. ചുഴലിക്കാറ്റിനെ തുടർന്ന് റെയിൽ റോഡ് ഗതാഗതം തകരാനും ഇടയുണ്ട്.
ചുഴലിക്കാറ്റുണ്ടാക്കുന്ന ആഘാതം നേരിടാൻ സ്വീകരിച്ച നടപടികളെക്കുറിച്ച് കേന്ദ്രകാബിനറ്റ് സെക്രട്ടറി രാജീവ് ഗൗബ തലവനായുള്ള നാഷണൽ ക്രൈസിസ് മാനേജ്‌മെന്റ് കമ്മിറ്റി (എൻ.സി.എം.സി.) ചൊവ്വാഴ്ച വിലയിരുത്തി. താഴ്ന്നപ്രദേശങ്ങളിൽ കഴിയുന്നവരെ സുരക്ഷിതസ്ഥാനത്തേക്കു മാറ്റിയെന്ന് ഒഡിഷ ചീഫ് സെക്രട്ടറി അറിയിച്ചു. ഇവർക്ക് ഭക്ഷ്യധാന്യങ്ങളും കുടിവെള്ളവും മറ്റ് അവശ്യവസ്തുക്കളും എത്തിക്കുന്നതിനുള്ള തയ്യാറെടുപ്പുകൾ നടത്തിയെന്നും അറിയിച്ചു.