എല്‍ഡിഎഫ് വിട്ടു; യുഡിഎഫ് ഘടക കക്ഷിയാകുമെന്ന് മാണി സി കാപ്പന്‍

എല്‍ഡിഎഫ് വിട്ടെന്ന് പാലാ എംഎല്‍എ മാണി സി കാപ്പന്‍. യുഡിഎഫില്‍ ഘടക കക്ഷിയാകും. എന്‍സിപി എല്‍ഡിഎഫ് വിടുമോയെന്ന് ശരദ് പവാറും പ്രഫുല്‍ പട്ടേലും ഇന്ന് ചര്‍ച്ച ചെയ്ത് തീരുമാനിക്കും. അതിന് ശേഷമായിരിക്കും പുതിയ പാര്‍ട്ടി രൂപീകരിക്കണോ എന്ന് തീരുമാനിക്കുകയെന്നും കൊച്ചിയില്‍ മടങ്ങിയെത്തിയ മാണി സി കാപ്പന്‍ വ്യക്തമാക്കി.

നാളെ മാണി സി കാപ്പന്‍ രമേശ് ചെന്നിത്തലയുടെ ഐശ്വര്യ കേരളയാത്രയിൽ പങ്കെടുക്കും. ഏഴ് ജില്ലാ പ്രസിഡന്‍റുമാരുടെ പിന്തുണ തനിക്കുണ്ടെന്ന് മാണി സി കാപ്പന്‍ അവകാശപ്പെട്ടു. 17 സംസ്ഥാന ഭാരവാഹികളില്‍ 9 ഭാരവാഹികളും കൂടെയുണ്ടാകും. നാളത്തെ ജാഥയിൽ അവരെല്ലാം പങ്കെടുക്കുമെന്നും മാണി സി കാപ്പന്‍ പറഞ്ഞു.

ദേശീയ നേതൃത്വം ആര്‍ക്കൊപ്പമാണെന്ന കാര്യം മാണി സി കാപ്പന്‍ വ്യക്തമാക്കിയിട്ടില്ല. പാലാ സീറ്റിന്‍റെ കാര്യത്തിൽ നടന്നത് അനീതിയാണെങ്കിലും ഇടത് മുന്നണിയിൽ നിന്ന് വിട്ടുപോരേണ്ടതില്ലെന്ന് എന്‍സിപി ദേശീയ നേതൃത്വം തീരുമാനിച്ചതായാണ് വിവരം. ഔദ്യോഗിക പ്രഖ്യാപനം ഇന്നുണ്ടാകും.

കാലുമാറ്റമെന്ന് സിപിഎം

മാണി സി കാപ്പന്‍റേത് കാലുമാറ്റമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എ വിജയരാഘവന്‍. മാന്യതയില്ലാത്ത രാഷ്ട്രീയ നിലപാടാണിത്. എന്‍സിപി ഇടതുമുന്നണിയില്‍ തുടരും. എല്‍ഡിഎഫ് സ്ഥാനാർഥി തന്നെ പാലായില്‍ ഇനിയും ജയിക്കും. മാണി സി കാപ്പന്‍ പോയത് എല്‍ഡിഎഫിനെ ബാധിക്കില്ലെന്നും വിജയരാഘവന്‍ അവകാശപ്പെട്ടു.

അനുചിതമെന്ന് എ കെ ശശീന്ദ്രന്‍

അനുചിതമായ നടപടിയാണ് മാണി സി കാപ്പനില്‍ നിന്ന് ഉണ്ടായതെന്ന് മന്ത്രി എ കെ ശശീന്ദ്രന്‍ പ്രതികരിച്ചു. ദേശീയ നേതൃത്വം നിലപാട് പ്രഖ്യാപിക്കുന്നതിന് മുമ്പ് തീരുമാനം പ്രഖ്യാപിച്ചത് അനുചിതമാണ്. എൽഡിഎഫിൽ നിൽക്കെ യുഡിഎഫുമായി കരാറുണ്ടാക്കി. എന്‍സിപി ഇപ്പോഴും എല്‍ഡിഫിന്‍റെ ഭാഗമാണ്. എല്‍ഡിഎഫ് വിടേണ്ട സാഹചര്യം ഉണ്ടായിട്ടില്ല. എല്‍ഡിഎഫ് സർക്കാറിനെ ദുർബലപ്പെടുത്തുന്ന ഒന്നും എന്‍സിപി ദേശീയ നേതൃത്വം ചെയ്യില്ലെന്നും ശശീന്ദ്രന്‍ പറഞ്ഞു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *