എന്‍ജിനിയറിംഗ് കോളേജ് അദ്ധ്യാപകന്‍ കുളത്തില്‍ മുങ്ങിമരിച്ചു


കരുനാഗപ്പള്ളി: കുടുംബവീടിനോട് ചേര്‍ന്ന് മത്സ്യകൃഷി നടത്താനായി ആഴം വര്‍ദ്ധിപ്പിച്ച കുളത്തില്‍ എന്‍ജിനിയറിംഗ് കോളേജ് അദ്ധ്യാപകനെ മുങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കൊല്ലം ടി.കെ.എം എന്‍ജിനീയറിംഗ് കോളേജ് അസി. പ്രൊഫസറും ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഒഫ് ആര്‍ക്കിടെക്റ്റ്സ് കേരള ചാപ്റ്റര്‍ സെക്രട്ടറിയുമായ കരുനാഗപ്പള്ളി പടനായര്‍കുളങ്ങര വടക്ക് ജെ.ജി ഭവനില്‍ ജി. ജയകൃഷ്‌ണനാണ് (40) മരിച്ചത്.


ഇന്നലെ ഉച്ചയ്‌ക്ക് ഒന്നരയോടെ കുടുംബവീടായ മരുതൂര്‍കുളങ്ങര തെക്ക് മണ്ണാശേരിലെ കുളത്തിലായിരുന്നു അപകടം. കുളത്തിനടുത്തേക്ക് പോയ ജയകൃഷ്‌ണന്‍ ഏറെ നേരം കഴിഞ്ഞിട്ടും തിരികെ വന്നില്ല. അന്വേഷണത്തില്‍ ധരിച്ചിരുന്ന മാസ്ക് കുളത്തില്‍ കണ്ടെത്തി. വിവരമറിയിച്ചതിനെ തുടര്‍ന്ന് സ്ഥലത്തെത്തിയ ഫയര്‍ഫോഴ്സ് സംഘം നടത്തിയ തെരച്ചിലിലാണ് ചെളിയില്‍ പുതഞ്ഞ നിലയില്‍ മൃതദേഹം കണ്ടെത്തിയത്.


മത്സ്യകൃഷി നടത്താനായി ദിവസങ്ങള്‍ക്ക് മുമ്ബ് മണ്ണ് മാന്തിയന്ത്രം ഉപയോഗിച്ച്‌ കുളത്തിന്റെ ആഴം വര്‍ദ്ധിപ്പിച്ചിരുന്നു. പഴയ കുളത്തിന് സമീപത്ത് തന്നെ പുതിയ രണ്ട് കുളങ്ങളും കുഴിച്ചു. മഴയില്‍ പഴയ കുളത്തിന്റെ മണ്‍തിട്ട ഇടിഞ്ഞതിനാല്‍ ശനിയാഴ്‌ച ജയകൃഷ്‌ണനും തൊഴിലാളികളും ചാക്കില്‍ മണ്ണ് നിറച്ച്‌ ഇത് ബലപ്പെടുത്തുന്ന ജോലിയിലായിരുന്നു. ഇന്നലെ രാവിലെ മക്കളെയും കൂട്ടിയെത്തിയ ജയകൃഷ്ണന്‍ അവരുമൊത്ത് കുളത്തില്‍ ഏറെ നേരം നീന്തി. ഉച്ചയ്ക്ക് മക്കളെ ഭക്ഷണം കഴിക്കാനായി കുടുംബവീട്ടില്‍ കൊണ്ടുവന്ന ശേഷം തനിച്ച്‌ കുളത്തിനടുത്ത് പോയപ്പോഴായിരുന്നു അപകടം.

കുളത്തില്‍ ഇറങ്ങിയപ്പോള്‍ കാല്‍വഴുതി ചെളിയില്‍ അകപ്പെട്ടതാകാമെന്നാണ് പ്രാഥമിക നിഗമനം. മൃതദേഹം കരുനാഗപ്പള്ളി താലൂക്ക് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. പരേതനായ ഡെപ്യൂട്ടി കളക്ടര്‍ പി.ഗോപാലകൃഷ്ണന്റെയും റിട്ട. പ്രഥമ അദ്ധ്യാപിക ജയദേവിയുടെയും മകനാണ്. നിഷയാണ് ഭാര്യ. ശ്യാം, തുഷാര്‍ എന്നിവര്‍ മക്കളാണ്.



Sharing is Caring