ഫോര്‍ട്ട‌് പൊലീസ‌് സ‌്റ്റേഷനില്‍ ഉദയകുമാറിനെ ഉരുട്ടിക്കൊന്ന കേസില്‍ പ്രതികളായ അഞ്ചുപൊലീസുകാരും കുറ്റക്കാരാണെന്ന‌് തിരുവനന്തപുരം സിബിഐ പ്രത്യേക കോടതി കണ്ടെത്തി. ഒന്നാം പ്രതി കെ ജിതകുമാര്‍, രണ്ടാം പ്രതി എസ‌് വി ശ്രീകുമാര്‍ എന്നിവര്‍ക്കെതിരെ കൊലക്കുറ്റവും മറ്റ‌് മൂന്നു പ്രതികളായ അജിത‌്കുമാര്‍, ഇ കെ സാബു, എ കെ ഹരിദാസ‌് എന്നിവര്‍ക്കെതിരെ തെളിവുനശിപ്പിച്ചതിനുള്ള ഗൂഢാലോചനാ കുറ്റവുമാണ‌്. ശിക്ഷ സിബിഐ തിരുവനന്തപുരം പ്രത്യേക കോടതി ജഡ‌്ജി ജെ നാസര്‍ ഇന്ന‌് വിധിക്കും.
ഒന്നും രണ്ടും പ്രതികള്‍ കൊലപാതകം, മാരകമായി മുറിവേല്‍പ്പിക്കല്‍, തെളിവ‌് നശിപ്പിക്കല്‍, വ്യാജരേഖ ചമയ‌്ക്കല്‍, ഗൂഢാലോചന എന്നീ കുറ്റങ്ങളും മറ്റ‌് പ്രതികള്‍ തെളിവുനശിപ്പിക്കാന്‍ ഗൂഢാലോചന, വ്യാജരേഖ ചമയ‌്ക്കല്‍ എന്നീ കുറ്റങ്ങളും ചെയ‌്തതായി കോടതി കണ്ടെത്തി.കേസില്‍ ഏഴ‌് പ്രതികളാണ‌് ഉണ്ടായിരുന്നത‌്. മൂന്നാം പ്രതി പൊലീസുകാരനായ സോമന്‍ ആറുമാസംമുമ്ബ‌് മരിച്ചു. മറ്റൊരു പ്രതി മോഹനനെ കോടതി കുറ്റവിമുക്തനാക്കി.
ഒന്നും രണ്ടും പ്രതികളെ റിമാന്‍ഡ‌് ചെയ‌്തു. മറ്റ‌് മൂന്നു പ്രതികള്‍ കുറ്റക്കാരാണെന്നു കണ്ടെത്തിയെങ്കിലും ജാമ്യം ലഭിക്കുന്ന കുറ്റമായതിനാല്‍ ഇവരുടെ നിലവിലെ ജാമ്യം ബുധനാഴ‌്ച വരെ നീട്ടി. 2005 സപ‌്തംബര്‍ 27നാണ‌് കേസിനാസ‌്പദമായ സംഭവം. ശ്രീകണ്ഠേശ്വരം പാര്‍ക്കില്‍ നില്‍ക്കെയാണ‌് ഉദയകുമാറിനെ ഫോര്‍ട്ട‌് സ‌്റ്റേഷനിലെ പൊലീസുകാരായിരുന്ന ജിതകുമാറും ശ്രീകുമാറും ചേര്‍ന്ന‌് കസ്റ്റഡിയിലെടുത്തത‌്. ഫോര്‍ട്ട‌് സ‌്റ്റേഷനിലെത്തിച്ച‌് മറ്റൊരുപ്രതിയായ സോമനും ചേര്‍ന്ന‌് ലോക്കപ്പില്‍ ഉരുട്ടിക്കൊന്നു. എസ‌്‌ഐ ആയിരുന്ന അജിത‌് കുമാര്‍, സിഐ ആയിരുന്ന ഇ കെ സാബു, അസി. കമീഷണറായിരുന്ന എ കെ ഹരിദാസ‌് എന്നിവര്‍ പ്രതികളെ രക്ഷിക്കാന്‍ ഗൂഢാലോചന നടത്തി വ്യാജരേഖ ചമച്ച‌് കള്ളക്കേസ‌് എടുത്തു. ആദ്യം ക്രൈംബ്രാഞ്ച‌് അന്വേഷിച്ച കേസില്‍ ജിതകുമാര്‍, ശ്രീകുമാര്‍, സോമന്‍ എന്നിവരായിരുന്നു പ്രതികള്‍. വിചാരണസമയത്ത‌് ദൃക‌്സാക്ഷികള്‍ കൂറുമാറിയതോടെ വിചാരണ അട്ടിമറിക്കാന്‍ പ്രതികള്‍ ശ്രമിക്കുന്നുവെന്നാരോപിച്ച‌് ഉദയകുമാറിന്റെ അമ്മ പ്രഭാവതിയമ്മ ഹൈക്കോടതിയെ സമീപിച്ചു. ഹൈക്കോടതി വിധിയെത്തുടര്‍ന്ന‌് കേസ‌് സിബിഐ ഏറ്റെടുത്തു.