ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ മുസ്ലീം ലീഗ് എംപിമാരായ പികെ കുഞ്ഞാലിക്കുട്ടിക്കും പി വി അബ്ദുള്‍ വഹാബിനും വോട്ട് ചെയ്യാനായില്ല


ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ മുസ്ലീം ലീഗ് എംപിമാരായ പികെ കുഞ്ഞാലിക്കുട്ടിക്കും പി വി അബ്ദുള്‍ വഹാബിനും വോട്ട് ചെയ്യാനായില്ല. വോട്ട് ചെയ്യാനുള്ള സമയം കഴിഞ്ഞാണ് എംപിമാര്‍ പാര്‍ലമെന്റിലെത്തിയത്.


അഞ്ച് മണിക്ക് വോട്ടിംഗ് അവസാനിക്കുമെന്നിരിക്കെ 5.10ന് ആണ് ലീഗ് എംപിമാര്‍ പാര്‍ലമെന്റിലെത്തിയത്. വിമാനം വൈകിയതിനെ തുടര്‍ന്നാണ് എംപിമാര്‍ക്ക് പാര്‍ലമെന്റില്‍ കൃത്യസമയത്ത് എത്താനാകാഞ്ഞത്. മനപ്പൂര്‍വ്വം വിമാനം വൈകിപ്പിച്ചെന്ന് ആരോപണവും ഉയരുന്നുണ്ട്.


മൂന്ന് എയര്‍ ഇന്ത്യ വിമാനങ്ങള്‍ വൈകിയതും സമയം മാറ്റിയതുമാണ് എംപിമാര്‍ക്ക് വോട്ട് ചെയ്യാന്‍ കഴിയാതിരുന്നതിന് പിന്നില്‍. മുംബൈ- ഡല്‍ഹി യാത്രക്കായി മൂന്ന് വിമാനങ്ങള്‍ മാറികയറേണ്ടി വന്നു. എയര്‍ ഇന്ത്യ വിമാനങ്ങള്‍ മനപ്പൂര്‍വ്വം വൈകിപ്പിച്ചതാണെന്ന ആക്ഷേപമാണ് ഉയരുന്നത്. വിമാനം യാത്രാ സമയമായിട്ടും പുറപ്പെടാതെ യാത്രികരെ മറ്റൊന്നിലേക്ക് മാറ്റുകയായിരുന്നു. എന്നാല്‍ ഈ വിമാനവും കൃത്യസമയത്ത് പുറപ്പെട്ടില്ല. പകരം മറ്റൊരു വിമാനം ഏര്‍പ്പെടുത്തി. ഇതിലാണ് എംപിമാര്‍ പാര്‍ലമെന്റിലെത്തിയത്. എന്നാല്‍ സമയം കഴിഞ്ഞിരുന്നു.

മുസ്ലീം ലീഗിന്റെ രണ്ട് എംപിമാര്‍ ഉള്‍പ്പെടെ 14 പേര്‍ വോട്ട് ചെയ്തില്ല. ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ 771 എംപിമാര്‍ വോട്ട് രേഖപ്പെടുത്തി.



Sharing is Caring