ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി അഖിലേഷ് യാദവിനെ സമാജ്‌വാദി പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി


സ്ഥാനാര്‍ഥി നിര്‍ണയത്തെച്ചൊല്ലിയുണ്ടായ കലഹത്തെ തുടര്‍ന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി അഖിലേഷ് യാദവിനെ സമാജ്‌വാദി പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി.


അഖിലേഷിനെ പിന്തുണച്ച രാം ഗോപാല്‍ യാദവിനെയും പാര്‍ട്ടിയില്‍നിന്നും സസ്‌പെന്‍ഡ് ചെയ്തിട്ടുണ്ട്. ആറു വര്‍ഷത്തേക്കാണ് ഇരുവരേയും സസ്‌പെന്‍ഡ് ചെയ്തത്.


അഖിലേഷിന്റെ പിതാവും പാര്‍ട്ടി ചെയര്‍മാനുമായ മുലായം സിംഗ് യാദവാണ് അഖിലേഷിനേയും രാം ഗോപാലിനേയും പുറത്താക്കിയത് . അഖിലേഷ് പാര്‍ട്ടിയുടെ അച്ചടക്കം ലംഘിച്ചുമെന്നും പുറത്താക്കിയത് പാര്‍ട്ടിയെ സംരക്ഷിക്കാനാണെന്നും മുലായം പറഞ്ഞു.

മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് അഖിലേഷിനെ നീക്കുമെന്നും പകരം പുതിയ ഒരാളെ മുഖ്യമന്ത്രിയായി നിയോഗിക്കുമെന്നും മുലായം പറഞ്ഞു.

രാം ഗോപാല്‍ യാദവ് പാര്‍ട്ടി വിരുദ്ധപ്രവര്‍ത്തനങ്ങള്‍ നടത്തിയതായും വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിയെ ദുര്‍ബലപ്പെടുത്താന്‍ ശ്രമിച്ചതായും മുലായം ആരോപിച്ചു.

പുറത്താക്കല്‍ പാര്‍ട്ടി ഭരണഘടനക്ക് വിരുദ്ധമാണെന്നും തങ്ങളുടെ ഭാഗം കേള്‍ക്കാതെയാണ് നടപടിയുണ്ടായതെന്നും രാം ഗോപാല്‍ പ്രതികരിച്ചു

രാം ഗോപാല്‍ യാദവ് മുഖ്യമന്ത്രിയെ വഴിതെറ്റിക്കുകയാണ്. രാം ഗോപാല്‍ ഭാവി നശിപ്പിക്കുകയാണെന്ന് അഖിലേഷ് അറിയുന്നില്ല. പാര്‍ട്ടിയെ ദുര്‍ബലപ്പെടുത്തിയെന്ന കുറ്റത്തില്‍ ഇരുവരും പങ്കാളികളാണെന്നും മുലായം പറഞ്ഞു.

പാര്‍ട്ടിയുടെ ഔദ്യോഗിക സ്ഥാനാര്‍ഥികള്‍ക്കെതിരേ അഖിലേഷ് 235 പേരുടെ പട്ടിക പുറത്തിറക്കിയതോടെയാണ് പുറത്തേക്കുള്ള വഴിയൊരുങ്ങിയത്.



Sharing is Caring