മക്ക: കൊവിഡ് വൈറസ് വ്യാപന പശ്ചാത്തലത്തില്‍ താത്കാലികമായി നിര്‍ത്തി വെച്ച വിശുദ്ധ ഉംറ തീര്‍ത്ഥാടനം പുനഃരാരംഭിക്കുന്നതിനുള്ള നടപടികള്‍ ത്വരിത ഗതിയിലാക്കി. മൂന്ന് ഘട്ടമായി നിയന്ത്രണങ്ങള്‍ ഒഴിവാക്കിയായിരിക്കും തീര്‍ത്ഥാടകരെ അനുവദിക്കുകയെന്നു സഊദി ഹജ്ജ് ഉംറ മന്ത്രാലയം അറിയിച്ചു. അന്തിമ പ്രഖ്യാപനം ഉടന്‍ ഉണ്ടായേക്കും. ആദ്യ ഘട്ടത്തില്‍ സഊദിക്കകത്തെ സ്വദേശികളുടെയും വിദേശികളെയും അനുവദിച്ചായിരിക്കും ഉംറ തീര്‍ത്ഥാടനം പുനഃസ്ഥാപിക്കുക. പൊതുജനത്തിന്റെ ആരോഗ്യമാണ് അതി പ്രധാനമെന്നും മൂന്ന് ഘട്ടമായി നിയന്ത്രണം നീക്കുന്നതിനുള്ള പഠനങ്ങള്‍ നടക്കുകയാണെന്നും സഊദി ഹജ്ജ് ഉംറ മന്ത്രി മുഹമ്മദ് സ്വാലിഹ് ബിന്‍തന്‍ വ്യക്തമാക്കി.
ആദ്യ ഘട്ടത്തില്‍ സഊദിയിലെ സ്വദേശികള്‍ക്കും വിദേശികള്‍ക്കുമാണ് പ്രവേശനം അനുവദിക്കുക. ഉംറ തീര്‍ത്ഥാനത്തിന്റെ ആകെ ശേഷിയുടെ നാല്‍പത് ശതമാനമായിരിക്കും ഈ ഘട്ടത്തില്‍ അനുവദിക്കുക. രണ്ടാം ഘട്ടത്തില്‍ ഇത് എഴുപത്തിയഞ്ച് ശതമാനമായും മൂന്നാം ഘട്ടത്തില്‍ നിയന്ത്രണങ്ങള്‍ പൂര്‍ണ്ണമായും ഒഴിവാക്കി മുഴുവന്‍ ശേഷിയിലേക്കും ഉയര്‍ത്തും. മൂന്നാം ഘട്ടത്തിലാണ് വിദേശ ഉംറ തീര്ഥാടകരെയും അനുവദിക്കുക. മൂന്ന് ഘട്ടങ്ങളിലും ശക്തമായ ആരോഗ്യ മുന്‍കരുതല്‍ സ്വീകരിക്കുമെന്നും മന്ത്രാലയം വ്യക്തമാക്കി.
ട്രാന്‍സിറ്റ് രാജ്യങ്ങളിലൂടെ വരുന്ന തീര്‍ഥാടകരുടെ ആവശ്യങ്ങള്‍ തിരിച്ചറിയുന്നതിനായി പഠനങ്ങള്‍ നടത്തേണ്ടത് ഉംറ കമ്ബനികളാണ്. 80 രാജ്യങ്ങളിലെ പൗരന്മാര്‍ക്ക് വിസ ആവശ്യമില്ലാതെ ഉംറയ്ക്കായി രാജ്യം സന്ദര്‍ശിക്കാമെന്നും വരും കാലങ്ങളില്‍ രാജ്യങ്ങളുടെ എണ്ണം ഉയര്‍ത്തുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
2019 ല്‍ 7.5 മില്യണ്‍ വിദേശ ഉംറ തീര്‍ത്ഥാടകരും 6.4 മില്യണ്‍ സഊദിയിലെ വിദേശ തീര്‍ത്ഥാടകരും 5.3 മില്ല്യണ്‍ സഊദി ഉംറ തീര്‍ത്ഥാടകരും 1.2 മില്യണ്‍ ജി സി സി ഉംറ തീര്‍ത്ഥാടകരും എത്തിച്ചേര്‍ന്നതായി ഹജ്ജ് ഉംറ ഡെപ്യൂട്ടി മന്ത്രി അബ്‌ദുല്‍ ഫത്താഹ് മശാത്ത് അറിയിച്ചു. 2030 ഓടെ 30 മില്യണ്‍ വാര്‍ഷിക ഉംറ തീര്‍ത്ഥാടകരെയാണ് സഊദി ലക്ഷ്യമിടുന്നത്. മറ്റു രാജ്യങ്ങളില്‍ നിന്നും ഉംറക്കായി ഏജന്റ്, ഉംറ കമ്ബനി എന്നിവ മാര്‍ഗ്ഗമായിരുന്നു ഉംറ വിസ കരസ്ഥമാക്കേണ്ടിയിരുന്നത്. എന്നാല്‍, പ്രവേശന സംവിധാനം മെച്ചപ്പെടുത്തുന്നതിന് ണ് മന്ത്രാലയം നടപടികള്‍ സ്വീകരിച്ച് വരികയാണെന്നും അദ്ദേഹം പറഞ്ഞു