ഇല്ലാത്ത രോഗത്തിന് കീമോതെറാപ്പി നടത്തിയ സംഭവം ; സര്‍ക്കാര്‍ നിയോഗിച്ച സംഘം തന്റെ മൊഴിയെടുത്തില്ലെന്ന് രജനി

തിരുവല്ല: കാന്‍സര്‍ ഇല്ലാത്ത രോഗിക്ക് കീമോതെറാപ്പി നടത്തിയ സംഭവത്തില്‍ സര്‍ക്കാര്‍ നിയോഗിച്ച സംഘം തന്റെ മൊഴിയെടുത്തില്ലെന്ന് രജനി . ഇന്നലെയാണ് സര്‍ക്കാര്‍ നിയോഗിച്ച ഡോക്ടര്‍മാരുടെ സംഘം തെളിവെടുപ്പിന് വേണ്ടി കോട്ടയം മെഡിക്കല്‍ കോളേജില്‍ എത്തിയത് .തന്റെ മൊഴിയെടുക്കാതെ കുറ്റക്കാരായ ഡോക്ടര്‍മാരെ രക്ഷിക്കാനുള്ള നീക്കമാണോ സംഘത്തിന്റേതെന്നു പരാതിക്കാരിയായ രജനിയുടെ സംശയം. തെറ്റായ പരിശോധനാ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കീമോ തെറാപ്പി മാറി നല്‍കിയ സംഭവത്തില്‍ പരാതിക്ക‌ാരിയായ കുടശ്ശനാട് സ്വദേശി രജനി ആരോഗ്യമന്ത്രിക്ക് സമര്‍പ്പിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് അന്വേഷണത്തിനായി സര്‍ക്കാര്‍ മൂന്നംഗ വിദഗ്ധ സംഘത്തെ നിയോഗിച്ചത്. തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ ഡോ വിശ്വനാഥന്‍, ഡോ കൃഷ്ണ, കോഴിക്കോട് മെഡിക്കല്‍ കോളേജിലെ ഡോ അജയകുമാര്‍ എന്നിവരായിരുന്നു അന്വേഷണ സംഘത്തില്‍ ഉള്‍പ്പെട്ടത്.

തിങ്കളാഴ്ച വൈകിട്ടാണ് അന്വേഷണ സംഘം തെളിവെടുപ്പിനായി ചൊവ്വാഴ്ച കോട്ടയം മെഡിക്കല്‍ കോളേജില്‍ എത്തുമെന്നുള്ള ഫോണ്‍ സന്ദേശം രജനിക്ക് കിട്ടുന്നത്. കീമോയ്ക്ക് ശേഷമുള്ള കടുത്ത ആരോഗ്യപ്രശ്നങ്ങളും പനിയും കാരണം കോട്ടയത്തെത്താന്‍ കഴിയില്ലെന്ന് രജനി ഫോണ്‍ ചെയ്തവരെ അറിയിച്ചു. എന്നാല്‍ തെളിവെടുപ്പുമായി അന്വേഷണസംഘം മുന്നോട്ട് പോവുകയായിരുന്നുവെന്ന് രജനി പറഞ്ഞു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *