ഇന്ത്യന്‍ മഹാസമുദ്രത്തില്‍ ഇന്ത്യന്‍ നാവിക സേനയുടെ സാന്നിധ്യവും നിരീക്ഷണവും വര്‍ധിപ്പിച്ചു

ചൈനയുമായുള്ള അതിര്‍ത്തിയിലെ പ്രശ്നങ്ങള്‍ക്ക് പിന്നാലെ ഇന്ത്യന്‍ മഹാസമുദ്രത്തിലെ സാന്നിധ്യം വര്‍ധിപ്പിച്ച്‌ നാവികസേന. ഇന്ത്യന്‍ മഹാസമുദ്രത്തിലെ ഇന്ത്യന്‍ നാവിക സേനയുടെ സാന്നിധ്യവും നിരീക്ഷണവും മുന്‍കാലങ്ങളെ അപേക്ഷിച്ച്‌ 25 ശതമാനം വര്‍ധിച്ചു. ഗല്‍വാന്‍ സംഘര്‍ഷത്തിന് ശേഷം ഇന്ത്യന്‍ നാവികസേന നാല് രാജ്യങ്ങളുമായി സംയുക്ത നാവികാഭ്യാസം നടത്തുകയും ചെയ്തു.

ചൈനയുമായുള്ള പ്രശ്‌നങ്ങള്‍ക്ക് പിന്നാലെയാണ് ഇന്ത്യന്‍ മഹാസമുദ്രത്തിലെ തന്ത്രപ്രധാനമേഖലകളില്‍ ഇന്ത്യന്‍ നാവിക സേന യുദ്ധക്കപ്പലുകളുടെ സാന്നിധ്യം വര്‍ധിപ്പിച്ചിരിക്കുന്നത്. ബംഗാള്‍ ഉള്‍ക്കടലിലും മലാക്കന്‍ കടലിടുക്കിലും ഏദന്‍ കടലിടുക്കിലും പേര്‍ഷ്യന്‍ ഉള്‍ക്കടലിലും ആന്തമാന്‍ കടലിലും ദക്ഷിണ മധ്യ ഇന്ത്യന്‍ മഹാസമുദ്രത്തിലുമെല്ലാം നാവികസേനയുടെ നിരീക്ഷണ വിമാനങ്ങളും കപ്പലുകളും സജീവമാണ്.

ഇരുപതോളം സര്‍ക്കാര്‍ വിഭാഗങ്ങളുമായി ചേര്‍ന്നാണ് നാവികസേന തീരദേശത്തെ സുരക്ഷ ഉറപ്പുവരുത്തുന്നത്. ജൂണ്‍ 15ന് ലഡാക്കില്‍ ചൈനീസ് പട്ടാളവുമായുണ്ടായ സംഘര്‍ഷത്തിനു ശേഷം കര-നാവിക-വ്യോമ സേനാ മേധാവികള്‍ എല്ലാ ദിവസവും യോഗം ചേരുകയും വിവരങ്ങള്‍ കൈമാറുകയും ചെയ്യുന്നുണ്ട്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *