രണ്ടാം പിണറായി മന്ത്രിസഭയിൽ ആരോഗ്യവകുപ്പ് വീണാ ജോർജിന്. ഒന്നാം പിണറായി സർക്കാരിൽ കെ.കെ ശൈലജ മികച്ച രീതിയിൽ കൈകാര്യം ചെയ്ത വകുപ്പാണ് വീണാ ജോർജിന് ലഭിച്ചിരിക്കുന്നത്.
ആരോഗ്യമേഖലയിൽ തുടർച്ചയായ രണ്ടാം തവണയും വനിതാ മന്ത്രിയെ നിയമിച്ചുകൊണ്ടാണ് പിണറായി മന്ത്രിസഭയിലെ പട്ടിക. വീണാ ജോർജിലൂടെ ജില്ലയിലെ ആദ്യ വനിതാ മന്ത്രി എന്ന ചരിത്രം കൂടിയാണ് കുറിക്കപ്പെടുന്നത്. മാധ്യമ പ്രവർത്തനത്തിലും ജനപ്രതിനിധി എന്ന നിലയിലും തിളങ്ങിയ വീണയുടെ രണ്ടാം വിജയം ജില്ലയിലെ ഏറ്റവും വലിയ ഭൂരിപക്ഷത്തോടെയായിരുന്നു.
കഴിഞ്ഞ നിയമസഭാ തെരത്തെടുപ്പുകളിൽ ഇടതുമുന്നണിക്ക് കാര്യമായ നേട്ടം സമ്മാനിച്ച ജില്ലയാണെങ്കിലും സി പി ഐ എമ്മിന് പത്തനംതിട്ടയിൽ ആദ്യമായാണ് ഒരു മന്ത്രി സ്ഥാനം എത്തുന്നത്.
2016 ൽ ന്യൂസ് റൂമിൽ നിന്ന് ഇറങ്ങി നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കുമ്പോൾ വീണാ ജോർജിന് സഭാ സ്ഥാനാർത്ഥിയെന്ന ലേബലുണ്ടായിരുന്നു. സിപിഐ എമ്മിന്റെ രാഷ്ട്രീയ പരീക്ഷണം ശരിയാകുന്ന കാഴ്ചയാണ് പിന്നീട് അങ്ങോട്ട് കണ്ടത്. 7646 വോട്ടിന്റെ ദൂരിപക്ഷത്തിൽ ജയിച്ച വീണ ഇത്തവണ 19,003 വോട്ടിന്റെ വ്യത്യാസത്തിൽ ആധികാരിക വിജയം നേടി. 2016 ൽ പാർട്ടി അംഗമല്ലാതെ സിപിഐഎം ചിഹ്നത്തിൽ മത്സരിച്ച വീണാ ജോർജ് 5 വർഷം കൊണ്ട് സംഘടന നേതൃത്വത്തോട് ചേർന്ന് പോകുന്നതിലും അസാമാന്യ പാടവം കാട്ടി.
എംഎൽഎ എന്ന നിലയിലുള്ള മികച്ച പ്രവർത്തനവും ഒപ്പം സാമുദായിക പരിഗണയും വീണക്ക് തുണയായി. എം. കെ ഹേമചന്ദ്രനും അഡ്വ. ആർ രാമചന്ദൻ നയർക്കും ശേഷം ആറന്മുളയിൽ നിന്നുള്ള മന്ത്രിയാവുകയാണ് വീണാ ജോർജ്. ഭൗതിക ശാസ്ത്രത്തിൽ ബിരുദാനന്തര ബിരുദം നേടിയ വീണ
നൃത്തം, അഭിനയം തുടങ്ങി കലാ രംഗത്തും സജീവമായിരുന്നു. മാധ്യമ പഠനമില്ലാതെ മാധ്യമപ്രവർത്തനത്തിൽ തിളങ്ങി. കേരളത്തിൽ ഒരു വാർത്താ ചാനലിന്റെ എക്‌സിക്യൂട്ടീവ് എഡിറ്ററാകുന്ന ആദ്യ വനിത. ഓർത്തഡോക്‌സ് സഭ മുൻ സെക്രട്ടറിയും അധ്യാപകനുമായ ഡോ. ജോർജ് ജോസഫാണ് ഭർത്താവ്. അന്നയും ജോസഫും മക്കൾ.