ആരെങ്കിലും പറഞ്ഞാലുടൻ ഇറങ്ങിപ്പോകില്ല; താന്‍ രാജിവെയ്ക്കുന്ന പ്രശ്നമേയില്ല; ധിക്കാരത്തോടെ ലക്ഷ്മി നായർ


തിരുവനന്തപുരം: വിദ്യാര്‍ത്ഥി വിരുദ്ധ നിലപാടിനെ തുടര്‍ന്ന് തിരുവനന്തപുരം ലോ അക്കാഡമി ലോ കോളേജില്‍ പ്രിന്‍സിപ്പല്‍ ലക്ഷ്മി നായര്‍ക്കെതിരെ സമരം തുടരുന്നതിനിടയില്‍ നാളെയോ മറ്റന്നാളോ കോളേജ് തുറക്കാന്‍ തീരുമാനം. അധ്യാപകര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും സുരക്ഷ ഉറപ്പാക്കാന്‍ ഹൈക്കോടതിയെ സമീപിക്കുമെന്ന ലക്ഷ്മി നായര്‍ അറിയിച്ചു. സിന്‍ഡിക്കേറ്റ് യോഗത്തില്‍ അവതരിപ്പിച്ചത് ഏകപക്ഷീയമായ റിപ്പോര്‍ട്ടാണ്. സിന്‍ഡിക്കേറ്റ് ഉപസമിതി ചില വിദ്യാര്‍ത്ഥികളില്‍ നിന്നുമാത്രമാണ് തെളിവെടുത്തത്. അധ്യാപകരോടും എന്നോടും പേരിന് ഒന്നു രണ്ടു ചോദ്യങ്ങള്‍ ചോദിച്ചു.


മൂന്നുവര്‍ഷത്തെ രേഖകള്‍ അവര്‍ ചോദിച്ചു. അതുകൊണ്ടു തന്നെ ചിലത് നല്‍കാന്‍ കഴിഞ്ഞിട്ടില്ല. തനിക്ക് വിലക്കേര്‍പ്പെടുത്തിയ സിന്‍ഡിക്കേറ്റ് യോഗ തീരുമാനത്തിന് മേല്‍ സര്‍ക്കാര്‍ നടപടി ഉണ്ടായാല്‍ കോടതിയില്‍ ചോദ്യം ചെയ്യുമെന്നും ലക്ഷ്മി നായര്‍ പറഞ്ഞു. താന്‍ രാജിവെയ്ക്കുന്ന പ്രശ്നമേയില്ല. അതുണ്ടാകുമെന്ന് ആരും പ്രതീക്ഷിക്കേണ്ട. അത്തരത്തിലുളള ഒരു പ്രചാരണവും ശരിയല്ല.ലോ അക്കാദമി ലോ കോളേജ് ഒരു സ്വകാര്യ സ്ഥാപനമാണ്. ആരെങ്കിലും പറഞ്ഞാല്‍ പ്രിന്‍സിപ്പാളിന് ഇറങ്ങിപ്പോകാന്‍ പറ്റില്ല. കോളേജ് ഭരണസമിതി തനിക്ക് പിന്തുണ തന്നിട്ടുണ്ട്. ആരോപണങ്ങളെല്ലാം ഊതിപ്പെരുപ്പിച്ചതാണെന്നും അവര്‍ പറഞ്ഞു.




Sharing is Caring