ആണ്‍വേഷം കെട്ടി പ്ലസ്‌വണ്‍ വിദ്യാര്‍ത്ഥിനിയെ തട്ടിക്കൊണ്ടു പോയ യുവതി പിടിയില്‍

ആലപ്പുഴയില്‍ നിന്നും പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയ യുവതി പിടിയില്‍. ആണ്‍വേഷത്തില്‍ നടക്കുന്ന തിരുവനന്തപുരം കാട്ടാക്കട സ്വദേശി സന്ധ്യയാണ് പിടിയിലായത്. തൃശൂരില്‍ നിന്നുമാണ് ഇവരെ പിടികൂടിയത്.

ഒമ്പത് ദിവസം മുമ്പാണ് പെണ്‍ കുട്ടിയെ കാണാതായത്. ആലപ്പുഴ മാവേലിക്കര സ്വദേശിയായ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയുമായി സാമൂഹ്യ മാധ്യമത്തിലൂടെ സൗഹൃദം ഉണ്ടാക്കിയതിന് ശേഷം വീട്ടില്‍ നിന്നും വിളിച്ചിറക്കി കൊണ്ട് പോകുകയായിരുന്നു. ചന്തു എന്ന പേരില്‍ വ്യാജ പേരിലാണ് വിദ്യാര്‍ത്ഥിയെ പരിചയപ്പെടുന്നത്. പോക്‌സോ കേസിലാണ് ഇവര്‍ക്കെതിരെ നടപടി എടുത്തിരിക്കുന്നത്. പെണ്‍കുട്ടിയുടെ കൈയില്‍ നിന്നും ഇവര്‍ പണവും സ്വര്‍ണവും തട്ടിയെടുത്തിരുന്നു. പൊലീസ് പിടികൂടുന്നതു വരെ ഒപ്പമുണ്ടായിരുന്നത് സ്ത്രീയാണെന്നു മനസ്സിലായില്ലെന്നും വിദ്യാര്‍ത്ഥിനി പറഞ്ഞതായി പൊലീസ് അറിയിച്ചു.

വിവാഹിതയും ഒരു കുട്ടിയുടെ അമ്മയുമാണ് സന്ധ്യ. ഇവര്‍ക്കെതിരെ രണ്ട് പോക്‌സോ കേസുകള്‍ നിലവിലുണ്ട്. 2016-ല്‍ 14 വയസ്സുള്ള പെണ്‍കുട്ടികളെ ഉപദ്രവിച്ചതിന് കാട്ടാക്കട സ്റ്റേഷനിലാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. 2019 ല്‍ മംഗലപുരം സ്റ്റേഷനില്‍ സന്ധ്യക്കെതിരെ ഒരു അടിപിടിക്കേസും രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ലഹരിമരുന്ന് സംഘങ്ങളുമായി യുവതിക്ക് ബന്ധമുള്ളതായി വിവരം കിട്ടിയിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു.

ആണ്‍വേഷം ചമഞ്ഞ് ഫെയ്‌സ്ബുക്ക്, മെസഞ്ചര്‍ ആപ്ലിക്കേഷനുകള്‍ വഴിയാണ് ഇവര്‍ ഇരകളെ കണ്ടെത്തിയിരുന്നത്. ചെങ്ങന്നൂര്‍ ഡിവൈ.എസ്.പി. ഡോ. ആര്‍. ജോസ്, കുറത്തികാട് ഇന്‍സ്പെക്ടര്‍ എസ്. നിസാം, എസ്.ഐ. ബൈജു, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ നൗഷാദ്, സിവില്‍ പോലീസ് ഓഫീസര്‍മാരായ ഉണ്ണിക്കൃഷ്ണന്‍, അരുണ്‍ ഭാസ്‌കര്‍, ഷെഫീഖ്, സ്വര്‍ണരേഖ, രമ്യ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് അന്വേഷണം നടത്തിയത്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *