ആംബുലന്‍സ് അഴിമതി: വയലാര്‍ രവിയുടെ മകനെതിരെ കുറ്റപത്രം


ജയ്‌പൂര്‍: രാജസ്ഥാനിലെ ‘108’ ആംബുലന്‍സ് അഴിമതിയുമായി ബന്ധപ്പെട്ട് മുന്‍ കേന്ദ്ര മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ വയലാര്‍ രവിയുടെ മകന്‍ രവി കൃഷ്‌ണയ്ക്കെതിരെ സി.ബി.ഐ ജയ്‌പൂര്‍ കോടതിയില്‍ കുറ്റപത്രം സമ‌ര്‍പ്പിച്ചു. രവി കൃഷ്ണയെ കൂടാതെ കൃഷ്ണ, സ്വികിറ്റ്സ ഹെല്‍ത്ത് കെയര്‍ ലിമിറ്റഡ് കമ്ബനിയുടെ സി.ഇ.ഒ ശ്വേത മംഗള്‍, ജീവനക്കാരനായ അമിത് ആന്റണി അലക്സ് എന്നിവരേയും കന്പനിയേയും പ്രതികളാക്കിയിട്ടുണ്ട്. ക്രിമിനല്‍ ഗൂഢാലോചന, വ്യാജരേഖ ചമയ്ക്കല്‍, വഞ്ചന എന്നീ കുറ്റങ്ങളാണ് ഇവര്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്.


2010 –13ലെ യു.പി.എ സര്‍ക്കാരിന്റെ കാലത്ത് ഭരണകാലത്ത് ആംബുലന്‍സ് സര്‍വീസ് നടത്തിപ്പുമായി ബന്ധപ്പെട്ടു 2.56 കോടിയുടെ ക്രമക്കേട് നടത്തിയെന്നാണ് കേസ്. രവി കൃഷ്‌ണ,​ കോണ്‍ഗ്രസ് നേതാവ് സച്ചിന്‍ പൈലറ്റ്,​ മുന്‍ കേന്ദ്ര ധനമന്ത്രി പി.ചിദംബരത്തിന്റെ മകന്‍ കാര്‍ത്തി ചിദംബരം എന്നിവര്‍ കന്പനിയുടെ സ്വതന്ത്ര ഡയറക്ടര്‍ സ്ഥാനം വഹിക്കുന്പോഴായിരുന്നു അഴിമതി നടന്നത്. അതേസമയം ആരോപണവിധേയരായ രാജസ്ഥാന്‍ മുന്‍ മുഖ്യമന്ത്രി അശോക് ഗെഹ്‌ലോട്ട്, സച്ചിന്‍ പൈലറ്റ്, കാര്‍ത്തി ചിദംബരം എന്നിവരെ കുറ്റപത്രത്തില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. ഇവര്‍ക്കെതിരെ അന്വേഷണം തുടരുകയാണെന്നും തെളിവ് ലഭിച്ചാല്‍ പ്രതി ചേര്‍ക്കുമെന്നും സി.ബി.ഐ കോടതിയെ അറിയിച്ചു.


ബി.ജെ.പി സര്‍ക്കാര്‍ അധികാരത്തിലെത്തിയതിന് ശേഷം ജയ്‌പൂ മേയര്‍ പങ്കജ് ജോഷി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് രാജസ്ഥാന്‍ പൊലീസ് കേസെടുത്തത്. തുടര്‍ന്ന് കേസ് സി.ബി.ഐയ്ക്ക് കൈമാറി. ആംബുലന്‍സ് സര്‍വീസ് നടത്തിപ്പ് ചട്ടങ്ങള്‍ ലംഘിച്ച്‌ സ്വികിറ്റ്സാ കന്പനിക്ക് നല്‍കിയെന്നാണ് പരാതി. സ്വികിറ്റ്സയ്ക്ക് മതിയായ യോഗ്യതയില്ലാതെയാണ് കരാര്‍ ലഭിച്ചതെന്ന് അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. ആംബുലന്‍സിന്റെ ട്രിപ്പുകളുടെ എണ്ണത്തില്‍ ക്രമക്കേടുണ്ടായിരുന്നെന്നും ജി.പി.എസ്. സംവിധാനം ഘടിപ്പിച്ചില്ലെന്നും കണ്ടെത്തി. ഇതിലൂടെ അനധികൃതമായി 23 കോടി രൂപയാണ് കമ്ബനി നേടിയതെന്നും സി.ബി.ഐ പറയുന്നു.



Sharing is Caring