സമരക്കാരെ തല്ലിച്ചതയ്ക്കാനുള്ള ഗുണ്ടകളല്ല പോലീസെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ മനസിലാക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ജനങ്ങളെ ഉപദ്രവിക്കില്ലെന്നു മുഖ്യമന്ത്രി എനിക്ക് ഉറപ്പ് നൽകി ഒരു മണിക്കൂറിനുള്ളിലാണ് പുതുവൈപ്പിൽ സ്ത്രീകളുൾപ്പെടെയുള്ള സമരക്കാരെ പോലീസ് തല്ലിച്ചതച്ചത്. ജനകീയ സമരങ്ങളെ അസഹിഷ്ണുതയോടും വെറുപ്പോടും നോക്കിക്കാണുന്ന രീതി സർക്കാർ അവസാനിപ്പിക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.
ജനങ്ങളെ ബോധ്യപ്പെടുത്തിയുള്ള വികസന പ്രവർത്തനമാണ് വേണ്ടത്. അവരുടെ ആശങ്ക ഒഴിപ്പിക്കുന്നതിന് പകരം തല തല്ലിത്തകർക്കുന്പോൾ കടലെടുത്തുപോകുന്നത് സ്വസ്ഥമായി ജീവിക്കാനുള്ള മോഹം കൂടിയാണ്. ജനകീയ സമരത്തിന്റെ ഭാഗമായി അറസ്റ്റ് ചെയ്തവരെ ഉടൻ മോചിപ്പിക്കണം. അടിച്ചവർ മറന്നാലും കൊള്ളുന്നവർ മറക്കില്ല എന്ന് സർക്കാർ ഓർക്കണം. പുറത്തുവീഴുന്ന ഓരോ അടിയും ജനങ്ങൾ ഓർത്തുവയ്ക്കുന്നുണ്ട്- ചെന്നിത്തല പറഞ്ഞു.

ബോൾഗാട്ടിയിൽ നടന്ന ചർച്ചയിൽ പോലീസിനെ പിൻവലിക്കുന്നതുൾപ്പെടെയുള്ള ഉറപ്പുകൾ മന്ത്രി മേഴ്സിക്കുട്ടിയമ്മ നൽകിയിരുന്നു. ക്രൂരമായ പോലീസ് മർദനത്തിൽ പരിക്കേറ്റവർ മേഴ്സിക്കുട്ടി അമ്മയെ ഫോണിൽ വിളിച്ചപ്പോൾ താൻ നിസഹായയാണെന്ന് പറഞ്ഞതായുള്ള വാർത്തകളാണ് ഇപ്പോൾ പുറത്തുവരുന്നത്. ജനങ്ങളെ ഇത്രയും കിരാതമായി വേട്ടയാടാനുള്ള പരിശീലനം ഏത് ട്രെയിനിംഗ് സെന്ററിൽനിന്നാണ് കിട്ടുന്നതെന്നും ചെന്നിത്തല ചോദിക്കുന്നു.













