സ്വർണക്കടത്ത് കേസിലെ പ്രതി അർജുൻ ആയങ്കിയെ തെളിവെടുപ്പിനായി കണ്ണൂരിലേക്ക് കൊണ്ടു പോയി. അർജുന്‍റെ വീട്ടിൽ ഉൾപ്പെടെ എത്തിച്ച് തെളിവെടുക്കും. പുലർച്ചെ 3. 30 നാണ് കസ്റ്റംസ് സംഘം കണ്ണൂർക്ക് പുറപ്പെട്ടത്. അതേസമയം സ്വർണ്ണക്കടത്ത് നടത്തിയിട്ടില്ലെന്ന മൊഴിയിൽ അർജുൻ ഉറച്ചു നിൽക്കുകയാണ്. അര്‍ജുന്‍ ഉപയോഗിച്ചിരുന്ന സ്വിഫ്റ്റ് കാറിന്‍റെ ഉടമ, ഡി.വൈ.എഫ്.ഐ ചെമ്പിലോട് മേഖലാ സെക്രട്ടറിയായിരുന്ന സി സജേഷിന്‍റെ മൊഴിയുടെ അടിസ്ഥാനത്തില്‍ കാറുമായി ബന്ധപ്പെട്ട കാര്യങ്ങളും കണ്ണൂരില്‍ അര്‍ജുന്‍റെ ഇടപാടുകളും കസ്റ്റംസ് പരിശോധിക്കും. അന്വേഷണം മുമ്പോട്ടു കൊണ്ടുപോകാൻ സഹായിക്കുന്ന മൊഴികൾ ഇതുവരെ അർജുനിൽ നിന്ന് ലഭിച്ചിട്ടില്ല. കടം വാങ്ങിയ പണം തിരിച്ചു വാങ്ങാനാണ് കരിപ്പൂരിൽ എത്തിയതെന്ന മൊഴിയിൽ അർജുൻ ഉറച്ചു നിൽക്കുകയാണ്. കഴിഞ്ഞ ദിവസം പിടിയിലായ സ്വർണകവർച്ച ആസൂത്രണ കേസിലെ മുഖ്യപ്രതി സൂഫിയാനെ ചോദ്യം ചെയ്യാനും കസ്റ്റംസ് ആലോചിക്കുന്നുണ്ട്.
FLASHNEWS